തൃക്കരിപ്പൂർ: പെരുന്നാൾ പ്രഖ്യാപിക്കപ്പെട്ടശേഷം തയാറെടുപ്പുകൾക്കിടെ പിൻവലിക്കപ്പെട്ട അപൂർവ സംഭവവികാസങ്ങൾക്ക് കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ തീരമേഖല സാക്ഷ്യംവഹിച്ചു. വലിയപറമ്പ്, പടന്ന, ചെറുവത്തൂർ, തുരുത്തി, ചന്തേര മേഖലകളിലാണ് പുലരുവോളം ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി തീരുമാനങ്ങൾ മാറിമറിഞ്ഞത്.
പള്ളികളിൽനിന്ന് പെരുന്നാളിെൻറ തക്ബീർ ചൊല്ലുന്നതുകേട്ട് ഉറങ്ങാൻ കിടന്ന ആളുകൾ ഉണർന്നത് നോമ്പിെൻറ പകലിലേക്കാണ്. ശനിയാഴ്ച രാത്രി തറാവീഹ് നമസ്കാരം കഴിഞ്ഞാണ് കാസർകോട് ജില്ലയിൽ പെരുന്നാൾ എന്നനിലയിലുള്ള സന്ദേശങ്ങൾ ലഭിച്ചത്. ഓൺലൈൻ പോർട്ടലിലെ പകർപ്പിനൊപ്പമായിരുന്നു വാർത്തകൾ. ഇതിെൻറ അടിസ്ഥാനത്തിൽ പടന്ന നായിബ് ഖാദി യു.എം. ജമാൽ ഫൈസിയുടെ നേതൃത്വത്തിൽ കാവുന്തല നൂർ മസ്ജിദിൽ ചർച്ചകൾ നടത്തി തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് പ്രസിഡൻറ് ടി.കെ. പൂക്കോയ തങ്ങളുമായി കൂടിയാലോചിച്ച് പെരുന്നാൾ തീരുമാനിക്കുകയായിരുന്നു. പിന്നീട് പടന്നയിലെ പള്ളികളിൽ തക്ബീർ മുഴങ്ങി. തൊട്ടടുത്ത വലിയപറമ്പ് പഞ്ചായത്തും പടന്നയുടെ പിന്നാലെ തക്ബീർ മുഴക്കി പെരുന്നാൾ അറിയിച്ചു. തുരുത്തി ചെറുവത്തൂർ മേഖലകളിൽ ആശയക്കുഴപ്പം നിലനിന്നു.
ഇതിനിടയിൽ തൃക്കരിപ്പൂർ മേഖലയിൽ പെരുന്നാൾ അല്ലെന്ന കാസർകോട് സംയുക്ത ഖാദി പ്രഫ. ആലിക്കുട്ടി മുസ്ലിയാരുടെ വിഡിയോ സന്ദേശം എത്തിയതോടെ തൃക്കരിപ്പൂർ മേഖലയിലെ 13 മഹല്ലുകളിൽ പെരുന്നാൾ തിങ്കളാഴ്ചയാണെന്ന തീരുമാനമെടുത്തു. ഖാദിയുമായി സംസാരിച്ചതിെൻറ അടിസ്ഥാനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറും വെള്ളാപ്പ് ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ എ.ജി.സി. ബഷീർ സമൂഹമാധ്യമത്തിൽ നൽകിയ വിശദീകരണത്തിന് പടന്നയിലെ അനുരണനം ഉണ്ടായി.
അങ്ങനെയാണ് പാതിരാത്രി സംയുക്ത ജമാഅത്ത് സെക്രട്ടറി എസ്.സി. കുഞ്ഞഹമ്മദിെൻറ വസതിയിൽ വീണ്ടും ചർച്ചനടക്കുന്നത്. എ.ജി.സി. ബഷീർ, പടന്ന ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി അഡ്വ. ടി.എം.സി. കുഞ്ഞബ്ദുല്ല ഹാജി, ടി.കെ. പൂക്കോയ തങ്ങൾ, വിവിധ ജുമാമസ്ജിദ് ഖതീബുമാർ എന്നിവർ ചർച്ച നടത്തുമ്പോൾ നൂറുകണക്കിന് ആളുകളാണ് വെളിയിൽ കാത്തുനിന്നത്. രാത്രി ഒന്നരയോടെയാണ് ഞായറാഴ്ച പെരുന്നാൾ തീരുമാനം തിരുത്തി അറിയിപ്പുണ്ടായത്. ഇതോടെ നേരത്തെ പെരുന്നാൾ അറിയിപ്പുണ്ടായ ചന്തേര, പടന്ന വലിയപറമ്പ്, തുരുത്തി, ചെറുവത്തൂർ മേഖലകളിൽ തിങ്കളാഴ്ച പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. കാര്യങ്കോടിന് തെക്കുള്ള മേഖലകൾ ഒറ്റക്കെട്ടായി തീരുമാനം കൈക്കൊള്ളുകയായിരുന്നു. രാത്രിയിലെ സംഭവവികാസങ്ങൾ അറിയാതെ കിടന്നുറങ്ങിയ വലിയപറമ്പിലെ ചില കുടുംബങ്ങൾ രാവിലെ ഈദ് നമസ്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടുന്നതിനിടെയാണ് പുതിയ തീരുമാനം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.