ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളുമായി പിണറായിയുടെ വീടിന് മുന്നിൽ തെളിവെടുപ്പ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിയിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അഞ്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അവരുമായി അന്വേഷണസംഘം പിണറായിയുടെ വീടിന് മുന്നിൽ തെളിവെടുപ്പ് നടത്തി. പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും ഗൂഢാലോചന നടന്നോ എന്നുമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കസ്റ്റഡിയിൽ വിട്ടത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് വാഹനങ്ങൾ തകർത്തെന്നാണ് കേസ്. റിമാൻഡിലായിരുന്ന പ്രതികളായ വാഴോട്ടുകോണം തോപ്പ് മുക്ക് എം.വി.ആര്‍-49ല്‍ ആര്‍. നിധിന്‍രാജ്, വിളപ്പില്‍ശാല ബി.പി. നഗര്‍ എസ്.എം.എസ് ഭവനില്‍ എം. മനോജ്, വഞ്ചിയൂര്‍ മിത്രനികേതന്‍ ഹോസ്റ്റലിന് സമീപം ജെ. ജീവന്‍, പാറ്റൂര്‍ സമദ് ഹോസ്പിറ്റലിന് സമീപം എ. ഷാഹിന്‍, പള്ളിച്ചല്‍ നരുവാംമൂട് തൈവിളാകം സ്വദേശി ആര്‍. ശ്രീജിത് എന്നിവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ടാനിയ മറിയം ജോസ് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വൈകുന്നേരത്തോടെയാണ് ബേക്കറി ജങ്ഷന് സമീപം പ്രതിപക്ഷ നേതാവിന്‍റെ വീടിനടുത്തു കൊണ്ടുവന്ന് കന്‍റോൺമെന്‍റ് അസി. കമീഷനറുടെ നേതൃത്വത്തിൽ പ്രത്യേകസംഘം തെളിവെടുപ്പ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.