തിരുവനന്തപുരം: ഡിവൈ.എസ്.പി മധുബാബുവിന് സ്ഥാനക്കയറ്റം നൽകി. കോട്ടയം അഡിഷണൽ എസ്.പിയായാണ് നിയമനം. കഴിഞ്ഞ സർക്കാറാണ് സ്ഥാനകയറ്റത്തിന് ശിപാർശ നൽകിയത്. നിലവിൽ ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ് മധുബാബു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മധു ബാബുവിനെതിരെ പലപ്പോഴായി നിരവധി പരാതികൾ ഉയര്‍ന്നിരുന്നു.
2024 ഡിസംബറില്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി മര്‍ദിക്കുകയും ചൊറിയണം തേക്കുകയും ചെയ്ത സംഭവത്തില്‍ ചേര്‍ത്തല ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഒരു മാസം തടവിനും 1000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. പള്ളിപ്പുറം നികര്‍ത്തില്‍ സിദ്ധാര്‍ഥനെ മര്‍ദിച്ചെന്ന കേസിലായിരുന്നു അന്ന് നടപടി നേരിട്ടത്. 2006 ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. അന്ന് ചേര്‍ത്തല എസ്.ഐയായിരുന്നു മധു ബാബു.
അതേസമയം, മധു ബാബുവിന് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തിനെതിരെ പത്തനംതിട്ടയിലെ എസ്.എഫ്.ഐ മുൻനേതാവ് ജയകൃഷ്ണൻ തണ്ണിത്തോട് രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐ നേതാവായിരുന്ന തന്നെ മൂന്നാംമുറക്ക് വിധേയനാക്കിയ ആളാണ് മധുബാബുവെന്ന് ജയകൃഷ്ണൻ പറഞ്ഞു. പല ആളുകളെയും മധുബാബു ദ്രോഹിച്ചിട്ടുണ്ട്. ക്രിമിനലായ ഉദ്യോഗസ്ഥനെ ലോ ആൻഡ് ഓർഡറിൽ പോസ്റ്റ് ചെയ്യരുതെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. നിലവിലെ സർക്കാർ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ പോകുമെന്നും നിരവധി സ്വകാര്യ അന്യായങ്ങൾ കോടതിയുടെ പരിഗണനയിൽ നേരത്തെ ഉണ്ടെന്നും ജയകൃഷ്ണൻ തണ്ണിത്തോട് വ്യക്തമാക്കി.
അതേസമയം, മധുബാബുവിനെതിരെ വെളിപ്പെടുത്തലുമായി സി.പി.എം ലോക്കൽ സെക്രട്ടറി അംജിത്ഖാൻ മുമ്പ് രംഗത്തുവന്നിരുന്നു. സി.പി.എം പത്തനാപുരം ടൗൺ ലോക്കൽ സെക്രട്ടറിയാണ് അംജിത്ഖാൻ. ഫേസ്ബുക് കുറിപ്പിലൂടെയാണ് അംജിത്ഖാനും രംഗത്തുവന്നത്. 2012 കാലയളവിൽ ജയകൃഷ്ണനൊപ്പം എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന കാലത്ത് കോന്നി സി.ഐയായിരുന്ന മധു ബാബുവിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് അംജിത് ഖാൻ പറഞ്ഞിരുന്നു.
ഉമ്മൻചാണ്ടി ഭരണകാലത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് മധുബാബു എസ്.എഫ്.ഐ നേതാക്കളെ വേട്ടയാടിയത്. തനിക്ക് നേരെ അസഭ്യവർഷം നടത്തിയ മധുബാബു തന്റെ കോളറിൽ പിടിച്ച് വലിച്ചെന്നും അംജിത്ഖാൻ പറയുന്നു. എസ്.എഫ്.ഐ നടത്തിയ സമരങ്ങളുമായി ബന്ധപ്പെട്ട് മധു, രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇയാൾ പൊലീസിലെ ഒന്നാം നമ്പർ ക്രിമിനലാണെന്നും സാധാരണക്കാരെ ഉപദ്രവിക്കുകയാണ് മെയിൻ എന്നും അംജിത് ഖാൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.