ഷെജിന് പിന്തുണ, ലൗ ജിഹാദ് ഒരു നിർമ്മിത കള്ളം; ജോർജ് എം തോമസിനെ തള്ളി ഡി.വൈ.എഫ്.ഐ

ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഷെജിന്റെ പ്രണയ വിവാഹത്തെതുടർന്നുള്ള വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഡി.വൈ.എഫ്.ഐ. കേരളത്തിന്റെ മത നിരപേക്ഷ പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദെന്നും ഷെജിനും ജോയ്‌സ്നയും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നും ഡി.വൈ.എഫ്.ഐ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ വ്യക്തമാക്കി. 

സി.പി.എം കോ​ഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ ജോർജ് എം തോമസ് ഷെജി​ന്റെയും ജോയ്സനയുടെയും വിവാഹത്തെ തള്ളിപ്പറഞ്ഞും പ്രണയത്തിൽ സംശയം ഉന്നയിച്ചും നേരത്തെ രംഗത്തെത്തിയിരുന്നു. ലൗജിഹാദ് ഉണ്ടെന്ന് സി.പി.എമ്മിന്റെ പാർട്ടി രേഖകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഷെജിന്റെയും ​ജോയ്സനയുടെയും വിവാഹത്തിനെതിരെ കോഴിക്കോട് കോടഞ്ചേരിയിൽ കന്യാസ്ത്രീകളടക്കം പ​ങ്കെടുത്ത പ്രതിഷേധ പ്രകടനമടക്കം നടന്ന സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. 

ജോർജ് എം തോമസിന്റെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഡി.വൈ.എഫ്.ഐ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഷെജിൻ പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടാക്കി എന്നായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്. എന്നാൽ, ഷെജിൻ പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയാണെന്നാണ് ഡി.വൈ.എഫ്.ഐ പറയുന്നത്. 

ഡി.വൈ.എഫ്.ഐ പ്രസിദ്ധീകരിച്ച കുറിപ്പ് പൂർണ രൂപത്തിൽ

ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി സഖാവ് ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്ന് ഉയർന്നു വന്ന വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണ്. പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി

പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ

ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണം. കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് സഖാവ് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും ഡി.വൈ.എഫ്.ഐ എല്ലാവിധ പിന്തുണയും നൽകും.

Tags:    
News Summary - dyfi supports shijin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.