പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞിക്കെട്ട് വയറ്റിൽ മറന്നുവെച്ചു, യുവതി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ ആശുപത്രി ജീവക്കാർക്കുണ്ടായ ഗുരുതര പിഴവിനെ തുടർന്ന് 22 വയസുകാരി ഗുരുതരാവസ്ഥയിൽ. തൈക്കാട് എസ്.എ.ടി ആശുപത്രിയിലാണ് സംഭവം. പഞ്ഞി ഉൾപ്പടെയുളള സാധനങ്ങൾ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതിനെ തുടർന്നാണ് യുവതി ഗുരുതാരവസ്ഥയിലായത്. വയറ് വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഞ്ഞിക്കെട്ട് വയറിനുള്ളിലുള്ള കാര്യം മനസിലായത്.

ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ വലിയതുറ സ്വദേശിയെ എസ്.എ.ടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നടക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് യുവതി. വലിയതുറ സ്വദേശിയായ 22 കാരി അല്‍ഫിന അലിയെയാണ് വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.

അല്‍ഫിനയുടെ രണ്ടാം പ്രസവം സിസേറിയനായിരുന്നു. വീട്ടിലെത്തി ഒരു ആഴ്ച പിന്നിട്ടിട്ടും എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു യുവതി. തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. വേദന കുറയാതിരുന്നതിനാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ സ്‌കാനിങ്ങിന് വേധയമായിപ്പോഴാണ് വയറിനുള്ളില്‍ പഞ്ഞിക്കെട്ടുകള്‍ കണ്ടെത്തിയത്. വയറില്‍ അണുബാധയുമുണ്ടായിട്ടുണ്ട്.

എസ്.എ. ടി ആശുപത്രിയിലെത്തിച്ചപ്പോള്‍ യുവതിയ്ക്ക് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. ആദ്യം കീഹോള്‍ സര്‍ജറി നടത്തിയെങ്കിലും അത് വിജയം കാണാത്തതിനെ തുടര്‍ന്ന് വയറു കീറി ശസ്ത്രക്രിയ ചെയ്ത് പഞ്ഞിക്കെട്ട് പുറത്തെടുക്കുകയായിരുന്നു.

തൈക്കാട് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൈപ്പിഴ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും തെളിവുമായി വരാൻ പറഞ്ഞ് വെല്ലുവിളിക്കുകയായിരുന്നു അധികൃതരെന്ന് കുടുബാംഗങ്ങൾ പരാതിപ്പെട്ടു.

ശസ്ത്രക്രിയക്കിടെ ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം സാധാരണഗതിയില്‍ കൃത്യമായി തിരിച്ചെടുക്കാറുണ്ടെന്നും ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഡോക്ടറുടെ വിശദീകരണം. അതേസമയം സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 

Tags:    
News Summary - During surgery, cotton swab was left in the abdomen, woman in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.