കൊച്ചി: ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട കാര്യങ്ങളിൽ ഫണ്ടില്ലെന്ന് പറഞ്ഞ് ഒഴിയാൻ പാടില്ലെന്ന് ഹൈകോടതി. സീബ്രാലൈനുകളിലൂടെ റോഡ് മുറിച്ചുകടക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിലും ഇത്തരം സമീപനം പാടില്ല. അധികൃതർ കരുതുന്നതിനുമപ്പുറം വിലയുള്ളതാണ് മനുഷ്യജീവൻ. ഫണ്ട് ഇല്ലാത്തതിന്റെ പേരിൽ അവശ്യ നടപടികൾ വൈകിപ്പിക്കാനാവില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സീബ്രാലൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പൊതുമരാമത്ത് ജോയന്റ് സെക്രട്ടറി ഇ.എസ്. ശ്രീദേവിയും ചീഫ് എൻജിനീയറും ഓൺലൈനിലൂടെ കോടതിയിൽ ഹാജരായി.
സീബ്രാലൈനുകൾ സംബന്ധിച്ച് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐ.ജി നൽകിയ റിപ്പോർട്ട് പ്രകാരം പരിഹാര നടപടികൾ സ്വീകരിക്കാൻ ഫണ്ടിന്റെ അപര്യാപ്ത ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മൂന്നുമാസം സമയം തേടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. റോഡുകളിലെ സീബ്രാലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു. റിപ്പോർട്ടിൽ ഐ.ജി ചൂണ്ടിക്കാണിച്ച പരിഹാര നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിയിൽനിന്ന് ഫണ്ട് ലഭിക്കുമെങ്കിൽ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.