തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തിൽ ബി.ജെ.പി. അതിനാൽ ക്രൈസ്തവ സഭയോടും ദീപിക പത്രത്തോടുമുള്ള പോര് നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. കഴിഞ്ഞ ദിവസം ചേർന്ന ബി.ജെ.പി കോർകമ്മിറ്റി യോഗത്തിലാണ് ഈ വിലയിരുത്തൽ. നേമത്തും കഴക്കൂട്ടത്തും ജയം ഉറപ്പെന്നാണ് ബൂത്ത്തല കണക്കുകളുടെ അടിസ്ഥാനത്തിൽ ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തൽ.
മഞ്ചേശ്വരം, പാലക്കാട്, ചാത്തന്നൂർ, തൃശൂർ, മണലൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില മണ്ഡലങ്ങളിൽ അട്ടിമറിയുണ്ടാകുമെന്നാണ് പ്രതീക്ഷ. നേമത്ത് ന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ. നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് അനുകൂലമായെന്നും കണക്ക് കൂട്ടുന്നു. ശബരിമല സ്വർണക്കൊള്ള ചർച്ചയായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരായെന്നും അത് വി. മുരളീധരന് അനുകൂലവുമാകുമെന്നും വിലയിരുത്തലുണ്ട്. ടി. ശരത്ചന്ദ്രപ്രസാദ് ന്യൂനപക്ഷ വോട്ടുകൾ നേടിയതും ഗുണമാകും. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകൾ കൂട്ടമായി എത്താത്തത് കെ. സുരേന്ദ്രന് ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് ഫലം ജില്ലതലത്തിൽ വിശദമായി വിലയിരുത്താൻ ഒരു കോർകമ്മിറ്റി അംഗവും രണ്ടു സംസ്ഥാന നേതാക്കളും ജില്ലകളിൽ സന്ദർശനം നടത്തും. ഷോൺ ജോർജും പി.സി. ജോർജും നടത്തിയ പരാമർശങ്ങൾ ക്രൈസ്തവ സഭക്കെതിരല്ലെന്നും തെരഞ്ഞെടുപ്പ് ദിനത്തിൽ പോലും പാർട്ടി സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്ന് ദീപിക എഴുതിയതിനെതിരെയാണെന്നും നേതൃത്വം കോർകമ്മിറ്റിയിൽ വിശദീകരിച്ചു. എഫ്.സി.ആർ.എ നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ക്രൈസ്തവ സമൂഹത്തിനിടയിൽ ആശങ്ക സൃഷ്ടിക്കാൻ ഇരുമുന്നണികളും ബോധപൂർവം ശ്രമിച്ചു. പാലക്കാട്ടെ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ കടുത്ത വിമർശനം യോഗത്തിലുണ്ടായെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ഫോൺ വിളി ഒഴിവാക്കാമായിരുന്നു. പരാതിയുണ്ടെങ്കിൽ നേതൃത്വത്തെ അറിയിക്കാമായിരുന്നു. ഓഡിയോയിലെ ആരോപണത്തിനെതിരെ ഒരു നേതാവ് വൈകാരികമായി സംസാരിച്ചതായാണ് വിവരം. എന്നാൽ, ഈ വിഷയത്തിൽ നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.