Representative Image

കൊല്ലം: കരിയിലകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് മരിച്ചെന്ന വാർത്ത കേരളമാകെ ഞെട്ടലോടെയാണ് കേട്ടത്. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കാത്തിരിക്കുന്ന ആയിരങ്ങളും കുഞ്ഞിനായി ചികിത്സയും പ്രാർഥനയുമായി കാത്തിരിക്കുന്ന അതിലേറെ ആളുകളുമുള്ളപ്പോഴാണ് ഇത്തരം ദുരന്തവാർത്തകൾ എത്തുന്നത്.

സംസ്ഥാനത്ത് 1043 അപേക്ഷകരാണ് ദത്തെടുക്കലിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്. രാജ്യത്തിന് പുറമെനിന്ന് 27അപേക്ഷകളും ഉണ്ട്. നിയമപരമായ ബന്ധത്തിലൂടെയല്ലാതെ ജനിക്കുന്ന കുട്ടികളെ ഏറ്റെടുക്കാനും സംരക്ഷിക്കാനും സർക്കാറിന് കീഴിൽ വനിത- ശിശുവികസന വകുപ്പിെൻറയും ശിശുസംരക്ഷണവിഭാഗത്തിെൻറയും നേതൃത്വത്തിൽ ജില്ലകൾതോറും വിപുലമായ സംവിധാനങ്ങൾ നിലവിലുണ്ട്. സ്വകാര്യത ഉറപ്പുവരുത്തിയുള്ള നടപടിക്രമങ്ങളും ഈ സംവിധാനങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഉപേക്ഷിക്കുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇതിനെക്കുറിച്ചുള്ള ബോധവത്കരണം കൂടുതൽ ശക്തമാക്കണമെന്ന് ജില്ല ശിശുസംരക്ഷണ ഓഫിസർ ജി. പ്രസന്നകുമാരി ചൂണ്ടിക്കാട്ടി.

നിയമപരമായ ബന്ധത്തിലൂടെയല്ലാതെ ജനിച്ചതോ പോറ്റിവളർത്താൻ കഴിവില്ലാത്ത സാഹചര്യത്തിലോ ആയ കുട്ടികളെ ഏറ്റെടുക്കാൻ സർക്കാർ സംവിധാനങ്ങൾ നിരവധിയുണ്ട്. പ്രസവശേഷം ഇക്കാര്യം ഡോക്ടറെയോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയോ(സി.ഡബ്ല്യു.സി) അറിയിക്കാം. അല്ലെങ്കിൽ അമ്മത്തൊട്ടിലിൽ ഏൽപിക്കാം. 18 വയസ്സിനുമുകളിലുള്ള രക്ഷാകർത്താക്കളാണെങ്കിൽ പിതാവി​െൻറയും മാതാവി​െൻറയും സമ്മതപത്രം ആവശ്യമാണ്. കൗൺസലിങ്ങിനുശേഷം ഇവർ കുഞ്ഞിെൻറ സംരക്ഷണം ഏറ്റെടുക്കും. 60 ദിവസം വരെ കുഞ്ഞിനെ തിരികെ ആവശ്യപ്പെടാൻ മാതാപിതാക്കൾക്ക് കഴിയും. ആവശ്യമെങ്കിൽ ഇതിനിടെ കൗൺസലിങ്ങിനും സംവിധാനമുണ്ട്.

തീർത്തും രഹസ്യസ്വഭാവമുള്ളതും സുരക്ഷിതവുമാണ് ഇതിനുള്ള നടപടികൾ. ഒരു കുഞ്ഞുപോലും തെരുവിൽ ഉപേക്ഷിക്കപ്പെട്ട് അപകടത്തിലാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ സംവിധാനങ്ങളെല്ലാം പ്രവർത്തിക്കുന്നത്. സ്​റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻസി വഴിയാണ് ഇങ്ങനെ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ ദത്തെടുക്കൽ നടത്തുക. നിലവിൽ രണ്ടരലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർക്കേ ദത്തെടുക്കൽ സാധ്യമാകൂ.

മാത്രമല്ല, ദത്തെടുക്കുന്ന ദമ്പതികൾക്ക് നിശ്ചിത വയസ്സുൾപ്പെടെ മാനദണ്ഡങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. അപേക്ഷകർ ഏറെയുണ്ടെങ്കിലും നടപടികൾ കർശന നിരീക്ഷണത്തിലൂടെ മാത്രമാണ് പൂർത്തിയാകുക. വർഷങ്ങളായി കാത്തിരിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. കുടുംബം കുഞ്ഞിെൻറ അവകാശമാണ്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയാൽ 1098, 1517നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.