ഡി.എല്‍.എഫ് ഫ്ളാറ്റ്: സര്‍ക്കാര്‍ അപ്പീല്‍ പോകും

കൊച്ചി: ചെലവന്നൂരിലെ ഡി.എല്‍.എഫ് ഫ്ളാറ്റിന് സാധൂകരണം നല്‍കുന്നതിനുള്ള ഉപാധിയായി കോടതി നിര്‍ദേശിച്ച ഒരു കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നിര്‍മാതാക്കള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് എറണാകുളം ജില്ല കലക്ടര്‍ ഹൈകോടതിയില്‍. എന്നാല്‍, പരിസ്ഥിതിക്കുണ്ടായ നഷ്ടത്തിന് പരിഹാരമെന്ന നിലയില്‍ ഒരു കോടി കെട്ടിവെച്ച് കെട്ടിടത്തിന് അനുമതി സാധൂകരിച്ചുനല്‍കാനുള്ള ഡിവിഷന്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാറും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സുപ്രീംകോടതിയെ സമീപിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഡി.ഡി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും കലക്ടര്‍ കെ. മുഹമ്മദ് വൈ.സഫീറുല്ല നല്‍കിയ വിശദീകരണപത്രികയില്‍ പറയുന്നു. ഒരു കോടി കെട്ടിവെച്ചിട്ടും കൊച്ചി കോര്‍പറേഷന്‍ ഫ്ളാറ്റിന് കെട്ടിട നമ്പര്‍ നല്‍കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി ഡി.എല്‍.എഫ് അധികൃതര്‍ നല്‍കിയ ഹരജിയിലാണ് കലക്ടറുടെ വിശദീകരണം.

കായല്‍ കൈയേറ്റമാരോപിച്ച് സ്വകാര്യ വ്യക്തി നല്‍കിയ ഹരജിയില്‍ ഫ്ളാറ്റ് പൊളിച്ചുനീക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡി.എല്‍.എഫ് നല്‍കിയ അപ്പീലിലാണ് ഒരു കോടി നഷ്ടപരിഹാരം കെട്ടിവെച്ചാല്‍ നിര്‍മാണം സാധൂകരിച്ച് നല്‍കാനുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവുണ്ടായത്. ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവിലാണ് കലക്ടറെ കക്ഷിചേര്‍ത്തത്. നഷ്ടപരിഹാരത്തുക സ്വീകരിക്കാനും ചുമതലപ്പെടുത്തി. ഹരജിയില്‍ സര്‍ക്കാറോ കലക്ടറോ കക്ഷിയായിരുന്നില്ല. ഈ സാഹചര്യത്തിലാണ് തുടര്‍ ഹരജിയില്‍ പരിഗണിക്കണമെന്ന അഭ്യര്‍ഥനയോടെ എതിര്‍കക്ഷിയെന്ന നിലയില്‍ കലക്ടര്‍ വിശദീകരണം നല്‍കിയത്. സ്പെഷല്‍ ലീവ് പെറ്റീഷന്‍ മുഖേനയാണ് സര്‍ക്കാറും അതോറിറ്റിയും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്.

Tags:    
News Summary - DLF Flat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.