പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയം മാറ്റാൻ തീരുമാനമെടുത്ത കാര്യം മന്ത്രിസഭാ യോഗത്തെയോ ഇടതു മുന്നണിയെയോ അറിയിക്കാത്തതിൽ അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ അതിവേഗത്തിലുള്ള ഫയൽ നീക്കമാണ് നടന്നതെന്നാണ് അറിയുന്നത്. കഴിഞ്ഞ വർഷം ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോസിയേഷൻ നൽകിയ അപേക്ഷയിലാണ് സർക്കാർ അതിവേഗ തീരുമാനം എടുത്തത്. മദ്യനയത്തിൽ തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാറാണെന്നിരിക്കെയാണ് തിരക്കിട്ട നീക്കം. കൂടിയാലോചനകള്‍ ഇല്ലാതെ തീരുമാനമെടുത്തതില്‍ ഇടതുമുന്നണിയില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായായാണ് സൂചന.
ബാറുകളുടെ പ്രവർത്തിസമയം കൂട്ടാനുള്ള ഫയൽ നീക്കം അതിവേഗത്തിലാണ് നടന്നത്. ഫെബ്രുവരി 13ന് ഉദ്യോഗസ്ഥരുടെ കൈയിൽ എത്തിയ ഫയലിൽ 17ന് ഉത്തരവായി. സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി ഇന്നലെയാണ് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുളളത്.
രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിച്ചുകൊണ്ടിരുന്ന ബാറുകളുടെ പവർത്തന സമയമാണ് രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ ആക്കിയത്. പ്രത്യേകമായി പണമടച്ചാൽ പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് പൂർണസമയം പ്രവർത്തിക്കാം. അഞ്ച് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇതിനായി അടക്കേണ്ടതെന്ന വ്യവസ്ഥയുമുണ്ട്.
അടുത്ത മദ്യനയമിറക്കേണ്ടത് പുതിയ സര്‍ക്കാരാണ് എന്നിരിക്കെയാണ് നയത്തിനുമുൻപുതന്നെ ബാറുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 289 ബെവ്കോ ഔട്‌ലെറ്റുകൾക്കു പുറമേ 847 ബാർ ലൈസൻസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.