തർക്കം മുറുകുന്നു; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല

തിരുവനന്തപുരം: മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും വകുപ്പ് വിഭജനത്തിൽ ധാരണയിലെത്താനാകാതെ യു.ഡി.എഫ് സർക്കാർ. ഫിഷറീസ് നൽകിയാലേ വിദ്യാഭ്യാസം കോൺഗ്രസ്സിന് വിട്ടുനൽകൂ എന്നാണ് ലീഗ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഫിഷറീസ് ലീഗിന് വിട്ടുനൽകുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭ ശക്തമായി എതിർക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വയനാട്ടിൽ നിന്നുള്ള മന്ത്രി ടി. സിദ്ദീഖും തനിക്ക് വാഗ്ദാനം ചെയ്ത വകുപ്പിൽ അനിഷ്ടം അറിയിച്ചിട്ടുണ്ട്. മാത്രമല്ല മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകൾ കൈക്കലാക്കാൻ കെ.സി പക്ഷം ശ്രമം നടത്തുന്നതായും റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ചയാണ് 21 അംഗ യു.ഡി.എഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പിന്നാലെ ആദ്യ മന്ത്രിസഭായോഗം ചേരുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലെ രണ്ട് സുപ്രധാന വാഗ്ദാനങ്ങൾ ആദ്യ യോഗത്തിൽ തന്നെ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ചു. കൂടാതെ, രാജ്യത്ത് ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം, മന്ത്രിമന്ദിരം, വാഹനം എന്നിവയുടെ പേരിൽ മന്ത്രിമാർക്കിടയിലും തർക്കം തുടരുകയാണ്. ഒരേ ഔദ്യോഗിക വസതിക്കായി മൂന്ന് മന്ത്രിമാർ വരെ രംഗത്തെത്തിയിട്ടുണ്ട്. നിള, സാനഡു, ഗ്രേസ് എന്നീ വസതികൾക്കായാണ് നിരവധി പേർ രംഗത്ത് വന്നിരിക്കുന്നത്. നമ്പർ 51 വേണമെന്ന ആവശ്യവുമായി ഷിബു ബേബി ജോൺ രംഗത്തെത്തുമ്പോൾ കെ. മുരളീധരന് 11-ാം നമ്പർ വാഹനമാണ് വേണ്ടത്. 21-ാം നമ്പർ രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്ന് മന്ത്രിമാരെ അനുവദിക്കാത്തതിലുള്ള പ്രതിഷേധം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ലീഗ് നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. കാസർക്കോട് മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിനെ മന്ത്രിയാക്കാത്തതും കളമശ്ശേരി എം.എൽ.എ വി.ഇ അബ്ദുൽ ഗഫൂറിനെ മന്ത്രിയാക്കിയതും ലീഗ് നേതൃത്വത്തിനെതിരെ വിമർശനത്തിനിടയാക്കുന്നുണ്ട്.

Tags:    
News Summary - Dispute intensifies; Ministers' portfolios not decided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.