കോഴിക്കോട്: സംസ്ഥാനത്തെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പരാതി. സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പൂർത്തിയായതോടെ ഒരേ വീട്ടിലെ അംഗങ്ങൾ വ്യത്യസ്ത ബൂത്തുകളിലും വാർഡുകളിലും വോട്ട് ചെയ്യേണ്ട ഗതികേടിലാണ്. പാലക്കാട് പിരായിരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വാർഡ് തന്നെ മാറിപ്പോയ സംഭവങ്ങൾ നിരവധിയാണ്. സാധാരണ ഗതിയിൽ ഒരു വീട്ടിൽ താമസിക്കുന്നവരുടെ വിവരങ്ങൾ വോട്ടർപട്ടികയിൽ ക്രമമായി അടുത്തടുത്താണ് വരാറുള്ളത്.
എന്നാൽ എസ്.ഐ.ആർ പൂർത്തിയായിട്ടും ഈ വിവരങ്ങൾ കൃത്യമായി ക്രമീകരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ പല സ്ഥലങ്ങളിലും ഒരേ കുടുംബത്തിലെ ഭാര്യക്കും ഭർത്താവിനും രണ്ട് വ്യത്യസ്ത ബൂത്തുകളിലായി വോട്ട് ചെയ്യേണ്ട സാഹചര്യം വന്നിരിക്കുകയാണ്. വോട്ടർപട്ടികയിലെ ഈ അപാകത രാഷ്ട്രീയ പാർട്ടികളെയും കടുത്ത ആശങ്കയിലാക്കുന്നുണ്ട്. വോട്ടർമാരെ കണ്ടെത്താനുള്ള പ്രയാസത്തിന് പുറമെ, സ്വന്തം വീട്ടിൽ നിന്നും ഏറെ അകലെയുള്ള ബൂത്തുകളിലേക്ക് പോയി വോട്ട് ചെയ്യാൻ ആളുകൾ മടിക്കുമോ എന്ന ഭയത്തിലാണ് പാർട്ടികൾ.
തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആർ പട്ടിക തിടുക്കത്തിൽ തയ്യാറാക്കിയതാണ് ഇത്തരമൊരു പിഴവിന് ഇടയാക്കിയതെന്ന് ബി.എൽ.ഒമാർ പറയുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിട്ടെങ്കിലും വോട്ടർപട്ടികയിലെ ഈ അശാസ്ത്രീയത അടിയന്തരമായി പരിഹരിക്കണമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.