കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വെള്ളിയാഴ്ചയായിരിക്കും കേസ് പരിഗണിക്കുക. ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല.
ജാമ്യാപേക്ഷ പരിഗണിക്കുന്ന വെള്ളിയാഴ്ച വരെ ദിലീപിന്റെ അറസ്റ്റും തടഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷയിൽ കോടതി സർക്കാറിന്റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതേസമയം, നാല് വർഷം കഴിഞ്ഞുള്ള ഇതുമായുള്ള വെളിപ്പെടുത്തൽ സംശയകരമെന്ന് ദിലീപ് കോടതിയിൽ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ദീലിപ് ആരോപിച്ചു.
ദിലീപിന് പുറമെ സഹോദരൻ പി. ശിവകുമാർ (അനൂപ്), സഹോദരീ ഭർത്താവ് ടി.എൻ. സൂരജ് എന്നിവരും ഹരജി നൽകിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ പേരിലാണ് ക്രൈംബ്രാഞ്ച് പുതിയ കേസ് ദിലീപിനെതിരെ രജിസ്റ്റർ ചെയ്തത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കുണ്ടെന്നും പൾസർ സുനിയുമായി അടുപ്പമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്തുമെന്ന് പറയുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നു. തുടർന്നാണ് ദിലീപ്, അനൂപ്, സൂരജ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.