നേമം: നേമം മണ്ഡലത്തിൽ ബി.ജെ.പി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിന് വേണ്ട് മണ്ഡലത്തിൽ മദ്യവിതരണം നടത്തിയെന്ന ആരോപണം പച്ചക്കള്ളമാണ്. എല്ലാദിവസവും ഓരോന്ന് ഉണ്ടാക്കി പറയുന്നു. ശിവൻകുട്ടി എത്ര വർഷമായി എം.എൽ.എയായി ഇരിക്കുന്നു. വികസന നേട്ടങ്ങൾ പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഓരോന്ന് പറയുന്നത്. കഴിഞ്ഞദിവസം ഡീൽ ആണ് പറഞ്ഞത്.
ഓരോ ദിവസവും ഓരോ കാര്യങ്ങളായാണ് ഇവർ മുന്നോട്ടുവരുന്നത്. പണം നൽകിയെന്ന് പറയുന്നതിൽ തെളിവുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകട്ടെ. ശിവൻകുട്ടിക്ക് തോൽക്കാൻ പോകുന്നതിന്റെ നിരാശയാണ്. കൂടുതൽ ബാർ ലൈസൻസ് കൊടുത്തത് ഏത് സർക്കാറാണ്? ഓരോ ദിവസം ഓരോ കാര്യങ്ങളുമായി മുന്നോട്ടുവരുന്നുവെന്നും ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി നേമത്ത് ബി.ജെ.പി മദ്യവും പണവും ഒഴുക്കുന്നതായി ആരോപിച്ച് സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു. നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തെരഞ്ഞെടുപ്പ് ഏജന്റാണ് ആരോപണവുമായി രംഗത്തെത്തിയത്. ആറ്റുകാൽ മേടമുക്കിലെ ബി.ജെ.പി ബൂത്ത് ഓഫിസിൽനിന്ന് മദ്യം പിടിച്ചെടുത്തതായും സി.പി.എം ആരോപിച്ചു. 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ഏത് വിധേനയും തടയും.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പണം ഒഴുക്കുന്നത് കൂടാതെ വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നത്. അതേസമയം, പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് പണം നൽകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഓരോ വോട്ടർമാർക്കും അയ്യായിരം രൂപവരെയും അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ നൽകിയതായി യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകരാണ് വിഡിയോ പകർത്തിയത്. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ നാടുനീളെ പരിശോധന നടത്തുമ്പോഴാണ് എൻ.ഡി.എ സ്ഥാനാർഥി വോട്ടിനായി പണമൊഴുക്കുന്നത്. ഇത്, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.