തിരുവനന്തപുരം: തലസ്ഥാനത്ത് ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണുകൾ. പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി എന്നിവയാണ് ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണുകൾ. വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ എന്നിവ ബഫർ സോണിലാണ്. ഈ ഭാഗങ്ങളിൽ ബാങ്കിങ് അനുബന്ധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല.
മെഡിക്കൽ, ഭക്ഷ്യ ആവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ വീടിനു പുറത്തിറങ്ങരുത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് തീര രക്ഷാസേനയും തീരദേശ പൊലീസും ഉറപ്പാക്കണം.
തീരപ്രദേശമായ പൂന്തുറയിലെ കോവിഡ് വ്യാപനം വലിയ ആശങ്കയാണ് ഉയർത്തുന്നത്. കോവിഡ് രോഗിയിൽനിന്ന് നിരവധി പേർക്ക് രോഗം പകർന്നതോടെ പ്രദേശത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്നതിൻെറ ഭാഗമായി പൊലീസ് കമാൻഡോകളെ രംഗത്തിറക്കിയിട്ടുണ്ട്.
കോവിഡ് രോഗിയുടെ സമ്പർക്കപട്ടികയിൽ മുന്നൂറിലേറെ പേർ ഉൾപ്പെട്ടതോടെയാണ് കർശന നിയന്ത്രണത്തിലേക്ക് പോയത്. അതിർത്തികൾ അടച്ചിട്ടു. പൂന്തുറയിലേക്ക് ആളുകൾ എത്തുന്നതും അവിടെനിന്ന് പുറത്തുപോകുന്നതും കർശനമായി തടയുന്നുണ്ട്. കടൽമാർഗം എത്തുന്നത് തടയാൻ തീരദേശ പൊലീസിന് നിർദേശമുണ്ട്.
അതേസമയം, സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗികൾ വ്യാപിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എട്ട് ദിവസത്തിനിടെ 302 പേർക്കാണ് കോവിഡ ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം ആരോഗ്യപ്രവർത്തകർ, സൈനികർ, അർദ്ധ സൈനികർ എന്നിവരുൾപ്പെടെ 14 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ വർധിച്ച സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാനിന് രൂപം കൊടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.