കൊല്ലം: പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂര മർദനത്തിനിരയായ കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് ചികിത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെട്ടു. സംഭവത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
അയൽവാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന് സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂൺ 16ന് രാത്രി പൊലീസ് സിയാദിനെ സ്വന്തം വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വെച്ച് സിയാദിന്റെ മുതുകത്ത് ശക്തമായി മർദിച്ചെന്നും ഇതേത്തുടർന്ന് വാരിയെല്ല് പൊട്ടിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സ്റ്റേഷനിലെത്തിച്ച ശേഷവും ക്രൂരമായ മർദനം തുടർന്നു.
പൊലീസുകാർ തല്ലിച്ചതക്കുകയാണെന്നും ഉടൻ സ്റ്റേഷനിലെത്തണമെന്നും കസ്റ്റഡിയിലുള്ള സമയം സിയാദ് ഭാര്യയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലാത്തിയും തോക്കും ഉപയോഗിച്ച് ഉപദ്രവിച്ചതായും കുടുംബം വെളിപ്പെടുത്തി. പൊലീസിന്റെ മർദനത്തിൽ പരിക്കേറ്റ് അവശനായ സിയാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാൻ കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് സിയാദിന്റെ കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.