കൊല്ലം: അധ്യയന വർഷം ആരംഭിച്ച് രണ്ട് മാസം തികയാറാകുമ്പോഴും ചെയ്ത കൂലിക്ക് വേതനമില്ലാത്ത വേദനയിൽ സ്കൂൾ പാചക തൊഴിലാളികൾ. ജൂലൈ അവസാനിക്കാറാകുന്ന വേളയിൽ പോലും ജൂൺ മാസത്തെ ശമ്പളം ലഭിച്ചിട്ടില്ല. കുട്ടികൾക്ക് അന്നം വിളമ്പുന്ന തൊഴിലാളികൾ തുച്ഛമായ ശമ്പളം ലഭിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി നിൽക്കേണ്ട ഗതികേടിലാണ്.
വേനലവധിക്കാലത്ത് ലഭിച്ച 2000 രൂപയുടെ തുച്ഛമായ അലവൻസ് മാത്രമാണ് നാല് മാസങ്ങൾക്കിടെ തൊഴിലാളികൾക്ക് ലഭിച്ചത്. കഴിഞ്ഞ സർക്കാർ കാലത്ത് കൃത്യമായി ലഭിച്ച വേതനമാണ് നിരവധി വാഗ്ദാനങ്ങളുമായി അധികാരത്തിൽ എത്തിയ പുതിയ സർക്കാരിന്റെ കാലത്ത് മുടങ്ങിയതെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച 1000 രൂപ അലവൻസ് ഉൾപ്പെടെ പ്രതീക്ഷ നൽകിയിരുന്നു. അതുകൂടി ചേർന്ന ശമ്പളമാണ് കൈയിൽ കിട്ടാതെ തൊഴിലാളികൾ ദുര്യോഗം നേരിടുന്നത്.
കഴിഞ്ഞ അധ്യയന വർഷം ആരംഭത്തിലൊന്നും ശമ്പളം ഈ വിധം മുടങ്ങിയില്ല. ഇത്തവണ രണ്ട് മാസത്തെ കുടിശ്ശികയിലേക്ക് നീങ്ങുമ്പോൾ അക്ഷരാർഥത്തിൽ തൊഴിലാളികൾ വലയുകയാണ്. പാചകത്തൊഴിലാളികളുടെ ക്ഷേമത്തിനുംജോലി ഭാരം ലഘൂകരിക്കുന്നതിനും എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ വർഷം എടുത്ത നല്ല തീരുമാനങ്ങൾ നടപ്പാക്കാൻ പുതിയ സർക്കാരും മെനക്കെട്ടില്ല എന്ന ആക്ഷേപം യു.ഡി.എഫ് അനുകൂല തൊഴിലാളി സംഘടനക്കും പ്രവർത്തകർക്കുമുണ്ട്. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ജോലിയുള്ള ദിവസം 675 രൂപയാണ് ശമ്പളം.
150ന് മുകളിലേക്ക് പോകുമ്പോൾ ഒരു കുട്ടിക്ക് 25 പൈസ വെച്ച് ലഭിക്കും. 500 കുട്ടികൾക്ക് വരെ ഒരൊറ്റ പാചക തൊഴിലാളി എന്നതാണ് നിലവിലുള്ള രീതി. 250 കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന രീതിയിലാക്കണമെന്ന മുൻ സർക്കാർ തീരുമാനമാണ് ഇപ്പോഴും നടപ്പിലാകാതെയുള്ളത്. 500 കുട്ടികൾക്ക് മുകളിലുള്ള സ്കൂളുകളിൽ മാത്രമാണ് രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കാൻ കഴിയുക. ഇപ്പോൾ പല സ്കൂളുകളിലും കുട്ടികൾ കുറയുന്ന സ്ഥിതി വന്നതോടെ 500ന് താഴെ വിദ്യാർഥികളുടെ എണ്ണമെത്തിയത് ചൂണ്ടിക്കാട്ടി നിലവിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന ഗതിയുണ്ടാകുകയാണ്. സർക്കാർ തീരുമാനം നടപ്പിലായിരുന്നെങ്കിൽ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല.
500 കുട്ടികൾക്കായി ഭക്ഷണം ഒരുക്കുന്ന തൊഴിലാളികൾ വലിയ ജോലി ഭാരമാണ് നേരിടുന്നത്. സ്വന്തം ശമ്പളം പങ്കുവെച്ച് സഹായത്തിന് ആളെ നിർത്തിയാണ് പലരും ജോലി ചെയ്യുന്നത്. ശമ്പളം കിട്ടാതെ വന്നതോടെ അവർക്കും പണം നൽകാനാകാതെ വിഷമിക്കുകയാണ്. വിരമിക്കൽ ആനുകൂല്യം നൽകാനുള്ള നടപടികളും ഇതുവരെ നടപ്പായില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനും സംഘടനകളുടെ യോഗം വിളിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും ഉൾപ്പെടെ നേരിൽ കണ്ട് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ശമ്പളം കൂടി മുടങ്ങിയതോടെ സംഘടന നേതാക്കൾ വിമർശനമുന്നയിക്കുന്നു.
പുതിയ സർക്കാർ തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷ നൽകിയതാണെന്ന് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി എ. ഹബീബ് സേട്ട് പറഞ്ഞു. തൊഴിലാളികളുടെ പ്രയാസങ്ങളും തൊഴിൽ പ്രശ്നങ്ങളും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, തൊഴിൽ വകുപ്പ് മന്ത്രി എന്നിവർക്ക് അവകാശ പത്രിക സമർപ്പിച്ചിട്ടും ജൂണിലെ വേതനം ലഭിച്ചില്ല. മുൻസർക്കാർ എടുത്ത തീരുമാനങ്ങൾ ഒന്നുപോലും നടപ്പിലാക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. 65 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യവും പെൻഷനും ഓരോ തൊഴിലാളിക്കും ഓണ ബോണസായി 20 ദിവസത്തെ വേതനവും ആഗസ്റ്റിലെ മുൻകൂർ ശമ്പളവും നൽകുവാനുള്ള നടപടിക സ്വീകരിക്കണമെന്ന ആവശ്യമുയർത്തുകയാണ് സംഘടന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.