പരിക്കേറ്റ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ
ആലപ്പുഴ: കുട്ടനാട് സി.പി.എമ്മിലെ കൂട്ടരാജിക്ക് പിന്നാലെയുണ്ടായ കൂട്ടത്തല്ലിന് പിന്നിൽ കടുത്ത വിഭാഗീയത. കുട്ടനാട്ടിലെ കൂട്ടരാജിയടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് പാർട്ടിനേതൃത്വം അവകാശപ്പെടുമ്പോഴും വിഭാഗീയതയുടെ മറനീക്കിയെത്തിയ തെരുവുയുദ്ധം പുതിയ വിവാദത്തിന് തിരികൊളുത്തും.
വിഭാഗീയതയുടെ ഏറ്റവുമൊടുവിലത്തെ സംഭവമാണ് രാമങ്കരിയിൽ ചേരിതിരിഞ്ഞുള്ള ആക്രമണം. പ്രാദേശിക നേതാക്കളടക്കമുള്ളവരെയാണ് സംഘം ചേർന്ന് ആക്രമിച്ചത്. ഔദ്യോഗിക വിഭാഗത്തിൽപ്പെട്ട രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി രഞ്ജിത് രാമകൃഷ്ണൻ എന്നിവരടക്കം ആറുപേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാരകായുധങ്ങൾ ഉപയോഗിച്ച് 12 അംഗസംഘം മൂന്നിടത്താണ് ആക്രമം നടത്തിയത്. ആക്രമിസംഘത്തിലെ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനിലായിരുന്നു സംഘർഷത്തിന് തുടക്കം. പിന്നീട് വേഴപ്രയിലും രാമങ്കരി ടൈറ്റാനിക് ജങ്ഷനിലും ചേരിതിരിഞ്ഞ് സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. ആലപ്പുഴയിലെ വിഭാഗീയതയും ചേരിതിരിവും അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവർ അംഗങ്ങളായ അന്വേഷണകമീഷൻ റിപ്പോർട്ട് അന്തിമഘട്ടത്തിൽ എത്തിനിൽക്കെയാണ് ഔദ്യോഗിക-വിമത പക്ഷങ്ങൾ തെരുവിൽ ഏറ്റുമുട്ടിയത്.
കഴിഞ്ഞ സമ്മേളനത്തിൽ ഏരിയ സെക്രട്ടറി മാറിയതോടെ രൂപപ്പെട്ട വിഭാഗീയതയുടെ പേരിൽ ചിലനേതാക്കളെ മാറ്റിനിർത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഏരിയനേതൃത്വവുമായുള്ള ഭിന്നത പരസ്യമാക്കി കത്തുനൽകിയും രാജിവെച്ചും ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. ഇത് ജില്ലനേതൃത്വം വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല. ജില്ല നേതൃത്വത്തിന്റെ ഈ ഉദാസീനതയാണ് കുട്ടനാട്ടിലെ കൂട്ടകൊഴിഞ്ഞുപോക്കലിന് പിന്നിലെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം. ഡിസംബറിൽ രാമങ്കരിയിൽനിന്നാണ് കുട്ടനാട്ടിലെ കൂട്ടരാജിക്ക് തുടക്കം. ഏരിയകമ്മിറ്റിഅംഗം ഉൾപ്പെടെ 42പേർ രാജിവെച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. പിന്നാലെ കുട്ടനാട്, തകഴി ഏരിയകമ്മിറ്റികൾക്ക് കീഴിൽ ബ്രാഞ്ചുകളിൽനിന്ന് 307 അംഗങ്ങളാണ് രാജിവെച്ചത്.
ജില്ല നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മന്ത്രി സജി ചെറിയാൻ, സി.പി.എം ജില്ലസെക്രട്ടറി ആർ. നാസർ എന്നിവരുടെ നേതൃത്വത്തിൽ ഇടഞ്ഞുനിൽക്കുന്നവരുമായി ചർച്ച നടത്തി പ്രശ്നം ഒതുങ്ങിനിൽക്കുകയായിരുന്നു. ഇടഞ്ഞുനിൽക്കുന്നവരെ ഇനിയും കൂടെകൂട്ടാനായില്ലെന്ന സൂചനകളാണ് ആക്രമണത്തിലൂടെ പുറത്തുവന്നത്.
കുട്ടനാട്: കുട്ടനാട്ടില്‍ സി.പി.എം ഔദ്യോഗിക വിഭാഗവും വിമതപക്ഷവും തെരുവില്‍ ഏറ്റുമുട്ടി നേതാക്കള്‍ക്ക് ഉൾപ്പെടെ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വേഴപ്ര കോളനി നമ്പര്‍ 145ല്‍ കിഷോര്‍ (44), കാപ്പിശ്ശേരില്‍ സജികുമാര്‍ (47), കാപ്പിശ്ശേരില്‍ ചന്ദ്രന് (72), കുഴിക്കാല കോളനി 15ൽ ലൈജപ്പന്‍ (48), പുന്നപ്പറമ്പില്‍ ലക്ഷംവീട്ടില്‍ അനീഷ് (43) എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.