ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
കണ്ണൂർ: തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട് ദുരന്തത്തിൽ അപകടമുണ്ടായതെങ്ങനെ എന്ന് കണ്ടെത്തുന്നത് ശ്രമകരമായ കാര്യമാണെന്ന് ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ. വെടിക്കെട്ട് അപകടത്തിൽ പ്രധാന തെളിവുകൾ തരേണ്ട 17 പേരും മരിച്ചുപോയതിനാലാണ് അപകടം ഉണ്ടായതിന്റെ കാരണം കണ്ടെത്തുന്നത് ശ്രമകരമായി തുടരുന്നത്. എന്നിരുന്നാലും നിലവിൽ ചികിത്സയിൽ ഉള്ളവരിൽ നിന്ന് വിശദമായി മൊഴിയെടുക്കുകയും സ്ഥലം സന്ദർശിച്ച ശേഷം കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വെടിക്കെട്ടുകളുടെ പാറ്റേൺ മാറ്റുന്നത് സംബന്ധിച്ച് സർക്കാറിന് ശിപാർശ നൽകുമെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കിയിരുന്നു. ശബ്ദത്തേക്കാൾ വെളിച്ചത്തിന് പ്രാധാന്യം നൽകുന്ന, അപകടസാധ്യത കുറഞ്ഞ രീതികളിലേക്ക് മാറേണ്ടതുണ്ട്. ചൈനീസ് പടക്കങ്ങളെപ്പോലെ കൂടുതൽ ഭംഗിയുള്ളതും സുരക്ഷിതവുമായ രീതികൾ അവലംബിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏപ്രിൽ 21ന് തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന പുരയിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ തൊഴിലാളികൾ തൃശൂർ മെഡിക്കൽ കോളേജിലും ജില്ലയിലെ വിവിധ ആശുപത്രികളിലും ചികിത്സ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.