തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഉത്തരവിറക്കി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് നടപടി. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാമും മറ്റൊരു അധ്യാപികയും ജാതീയമായി അധിക്ഷേപിക്കാറുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും നിതിന്‍ പറഞ്ഞിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമെന്നും കകുടുംബത്തിന്റെ വ്യക്തമാക്കിയിരുന്നു. ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ. എം.കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനിടെ വായ്പയുടെ പേരിൽ ലോൺആപ്പുകാർ ജിതിനെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ലോൺ ആപ്പുകാർ അധ്യാപികയുടെ നമ്പറിലേക്ക് വിളിച്ചതിന്‍റെ പേരിൽ പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിൽ സ്റ്റാഫ് റൂമിൽ നിതിനെ ഭീഷണിപ്പെടുത്തിയതായും വാർത്തകള്‍ പുറത്തുവന്നിരുന്നു.
കേസിലെ ഒന്നാം പ്രതി എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. നിതിന്‍ രാജിനോട് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എന്‍.കെ. റാം ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹരജിയിൽ പറയുന്നു. റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തലശേരി അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.
നിതിൻരാജ് മരിച്ച കേസിൽ ആത്മഹത്യാപ്രേരണാ കുറ്റവും എസ്.സി-എസ്.ടി വകുപ്പും ചുമത്തിയാണ് അധ്യാപകരായ റാമിനും ഡോ.കെ.ടി സംഗീത നമ്പ്യാർക്കുമെതിരെ കേസെടുത്തിരുന്നത്.
അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.