തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ താഴെത്തട്ടിലുള്ള കമ്മിറ്റികൾക്കായി വിശദമായ ചോദ്യാവലി തയ്യാറാക്കി സി.പി.എം. ഓരോ ലോക്കൽ കമ്മിറ്റിയും റിപ്പോർട്ട് തയ്യാറാക്കി ചർച്ച ചെയ്ത് ഉടൻ തന്നെ ഏരിയ സെന്ററുകളിൽ എത്തിക്കാനാണ് പാർട്ടി നിർദ്ദേശം. തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലുകളും നടത്തി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 34 ചോദ്യങ്ങളുള്ള സർക്കുലറുകൾ ലോക്കൽ കമ്മിറ്റികൾക്ക് ഇതിനകം അയച്ചിട്ടുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ 2026ലെ തെരഞ്ഞെടുപ്പ് വരെയുള്ള നാല് ഘട്ടങ്ങളിലെ വോട്ടിങ് പാറ്റേണുകൾ താരതമ്യം ചെയ്യാൻ ലോക്കൽ കമ്മിറ്റികളോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. 2021 നിയമസഭ, 2024 പാർലമെന്റ്, 2025 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, 2026 നിയമസഭ എന്നിങ്ങനെ ഓരോ ഘട്ടത്തിലും ലഭിച്ച വോട്ടുകൾ ലോക്കൽ അടിസ്ഥാനത്തിൽ പരിശോധിക്കണം. പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തതിന്റെ കാരണങ്ങളും വോട്ടിങ് രീതിയിൽ മാറ്റമുണ്ടാകാൻ ഇടയാക്കിയ ഘടകങ്ങളും വ്യക്തമാക്കാൻ ചോദ്യാവലിയിൽ ആവശ്യപ്പെടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ വീടുകളിലും കയറണമെന്ന തീരുമാനം നടപ്പിലാക്കിയോ എന്നും എത്ര വീടുകൾ സന്ദർശിച്ചു എന്നതും ലോക്കൽ അടിസ്ഥാനത്തിൽ വ്യക്തമാക്കണം. ഏരിയ കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും എത്ര വീടുകൾ സന്ദർശിച്ചു എന്നതിന് ഓരോ അംഗത്തിന്റെയും പേര് സഹിതം കണക്ക് നൽകണം.
മുഴുവൻ പാർട്ടി അംഗങ്ങളും തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നും പ്രവർത്തിക്കാത്തവർ ആരെല്ലാമാണെന്നും പാർട്ടി അന്വേഷിക്കുന്നുണ്ട്. ബൂത്തുകളിൽ വനിതകൾ ഉൾപ്പെടെയുള്ള നാലംഗ സ്ക്വാഡുകൾ സജീവമായിരുന്നോ എന്നും പരിശോധിക്കപ്പെടും.
പരമ്പരാഗതമായി പാർട്ടിയെ സഹായിച്ചിരുന്ന തൊഴിലാളികളും കർഷകരും ഇത്തവണ ഒപ്പം നിന്നോ എന്ന കാര്യത്തിൽ ഗൗരവകരമായ പരിശോധന വേണം.ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ സേന, പാചക തൊഴിലാളികൾ തുടങ്ങിയ സ്കീം വർക്കർമാരുടെ യോഗങ്ങൾ വിളിച്ചിരുന്നോ എന്നും അവരുടെ വോട്ടുകൾ ലഭിച്ചോ എന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽനിന്ന് എത്രത്തോളം അകന്നു എന്നതും വിവിധ സാമൂഹിക വിഭാഗങ്ങളുടെ അനുകൂല/പ്രതികൂല നിലപാടുകളും വ്യക്തമാക്കണം. ലൈഫ് മിഷൻ, ക്ഷേമ പെൻഷനുകൾ, സ്ത്രീ സംരക്ഷണ പദ്ധതികൾ തുടങ്ങിയ സർക്കാർ പരിപാടികൾ തെരഞ്ഞെടുപ്പിൽ എത്രമാത്രം സഹായകരമായി എന്ന ചോദ്യവും ഉണ്ട്. പുതിയ തലമുറയുടെ സമീപനവും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും ദേശാഭിമാനി സ്പെഷ്യൽ പത്രത്തിന്റെ പ്രചരണവും എത്രത്തോളം ഫലപ്രദമായി എന്നും ഈ ചോദ്യാവലിയിലൂടെ പാർട്ടി വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.