കെ.കെ ശൈലജക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ സി.പി.എം കേന്ദ്രകമ്മിറ്റിയിൽ വിമർശനം

ന്യൂഡൽഹി: ആരോഗ്യമന്ത്രിയായി മികച്ചപ്രകടനം കാഴ്ചവെച്ച കെ.കെ. ശൈലജയെ രണ്ടാം പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതില്‍ സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനം. മറ്റുസംസ്ഥാനങ്ങളിലെ ചില പ്രതിനിധികളാണ് ചര്‍ച്ചക്കിടെ ഇക്കാര്യം ഉയര്‍ത്തിയത്. എന്നാല്‍ മുന്‍ധനമന്ത്രി തോമസ് ഐസക്, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ സ്ഥാനാർഥിത്വത്തില്‍ നിന്നും മാറ്റിയത് ചൂണ്ടിക്കാട്ടി സി.പി.എം കേരള ഘടകം ഇതിനെ പ്രതിരോധിച്ചു.

ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയതിനെ പറ്റി ചോദിച്ചപ്പോള്‍ കേരള ഘടകത്തിന്‍റേത് നയപരമായ തീരുമാനമാണെന്നായിരുന്നു സി.പി.എം ജനറല്‍സെക്രട്ടറിയുടെ പ്രതികരണം. നിശ്ചിത തവണ മത്സരിച്ച മുന്‍മന്ത്രിമാരേയും മുതിര്‍ന്ന നേതാക്കളേയും സ്ഥാനാര്‍ത്ഥികളാക്കിയില്ല. ഇടതുസർക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് തുടർഭരണം നേടിയ ജനവിധിയെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി.

സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളുടെ പ്രായപരിധി 80-തില്‍ നിന്ന് 75 ആയി കുറയ്ക്കാന്‍ കേന്ദ്രകമ്മിറ്റി തീരുമാനമായി. ഇനിമുതല്‍ കേന്ദ്രകമ്മിറ്റിയിലോ പോളിറ്റ് ബ്യൂറോയിലോ 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉണ്ടാകില്ല എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പാര്‍ട്ടി സംവിധാനത്തില്‍ അടിമുടി തലമുറമാറ്റം വരുത്താനാണ് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.

Tags:    
News Summary - CPM Central Committee criticizes for not giving KK Shailaja the ministry post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.