കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ കാമ്പയിനിന് തുടക്കമെന്ന് സി.പി.എം. തോമസ് ഐസക്ക് കേസിൽ പ്രതിയല്ലെന്നും സാക്ഷിയാണെന്നും ഇ.ഡി ഹൈകോടതിയിൽ അറിയിച്ചതിന് പിന്നാലെയാണ് കാമ്പയിൻ. പോരാളി ഷാജി ഉൾപ്പടെയുള്ള സൈബർ ഇടങ്ങളിലെ സി.പി.എം അനുകൂല പേജുകളിലെല്ലാം ഇ.ഡിക്കെതിരായ കാമ്പയിനാണ് നിറയുന്നത്.
മമ്മുട്ടി നായകനായെത്തിയ ഭീഷ്മപർവത്തിലെ 'ഡൽഹിക്കാരാ ജാവോന്ന് പറയണമെന്ന' ഡയലോഗോടു കൂടിയാണ് പോസ്റ്ററുകളിലൊന്ന് വന്നിരിക്കുന്നത്. വി.കെ പ്രശാന്ത് എം.എൽ.എ ഉൾപ്പടെയുള്ളവർ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.
കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തോമസ് ഐസക്ക് ബുധനാഴ്ച വരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. തോമസ് ഐസക് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹരജി ബുധനാഴ്ച വീണ്ടും കോടതി പരിഗണിക്കും.
തോമസ് ഐസക്കിന്‍റെ സ്വകാര്യത മാനിക്കണമെന്ന് ഹൈകോടതി ഇ.ഡിക്ക് നിർദേശം നൽകി. അതേസമയം, തോമസ് ഐസക്കിനെ പ്രതിയായിട്ടല്ല നോട്ടീസ് നൽകി വിളിപ്പിച്ചതെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. അദ്ദേഹം സാക്ഷിയാണെന്നും തെളിവ് തേടാനാണ് വിളിപ്പിച്ചതെന്നും ഇ.ഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.