കോഴിക്കോട്: പയ്യോളി തീർഥ ഇന്റർനാഷണൽ ഹോട്ടലിന് സമീപം ടൂറിസ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. കുറ്റ്യാടി തീക്കുനി നടുവിലക്കണ്ടി ജസ്നയാണ് (24) മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ചേരാപുരം കുളങ്ങരത്താഴ ഇല്ലത്ത് ഷംസീറിനും ഒന്നര വയസ്സുകാരനായ മകൻ ഷെഹസിൻ അബ്ദുല്ലക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകീട്ട് 6.15 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവതി ബസിനടിയിൽപ്പെടുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പിറകിൽ അതേദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സമുണ്ടായി. പയ്യോളി പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു.
പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. തിരൂരിൽനിന്നുള്ള വിവാഹ പാർട്ടിയുമായി പോയതായിരുന്നു ടൂറിസ്റ്റ് ബസ്. പയ്യോളിയിലെ സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം സ്വവസതിയിലേക്ക് മടങ്ങുകയായിരുന്നു ജസ്നയും കുടുംബവും.
നിർദിഷ്ട ആറുവരിപ്പാതയിലെ മൂന്നുവരിയിലൂടെയാണ് ഇവിടെ വാഹനങ്ങൾ ഇരുഭാഗത്തേക്കും കടന്നുപോകുന്നത്. വാഹനങ്ങൾക്ക് പോകാൻ ഒരാഴ്ച മുമ്പാണ് റോഡ് തുറന്നുകൊടുത്തത്.
നടുവിലക്കണ്ടി മുഹമ്മദാണ് ജസ്നയുടെ പിതാവ്. മാതാവ്: സൗദ. സഹോദരങ്ങൾ മുഫീദ്, മുഹ്‌സിന, ആയിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.