11.91 കോടി എവിടെപ്പോയി? അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പോർട്സ് കൗൺസിലിൽ കൂട്ടരാജി

തിരുവനന്തപുരം: പൈക്ക പദ്ധതി നടത്തിപ്പിലെ അഴിമതിയിൽ കായികമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കേരള സ്പോർട്സ് കൗൺസിലിൽ കൂട്ടരാജി. ആരോപണ വിധേയനായ വൈസ് പ്രസിഡന്‍റ് എം.ആർ. രഞ്ജിത്തിനൊപ്പം ഏഴ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളും രാജിവെക്കുന്നതായി അറിയിച്ച് കായിക വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. എന്നാൽ, അന്വേഷണം തീരുന്നത് വരെ രഞ്ജിത്തിന്‍റെ രാജി സ്വീകരിക്കേണ്ടെന്ന നിർദേശമാണ് മന്ത്രി ഒ.ജെ. ജനീഷ് നൽകിയത്.

സ്പോർട്സ് കൗൺസിൽ ഭരണ സമിതിയിലേക്ക് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നാമനിർദേശം ചെയ്തവരാണ് രാജിവെച്ചവർ. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റായിരുന്ന യു. ഷറഫലി തെരഞ്ഞെടുപ്പിൽ മത്സരിച്ച സാഹചര്യത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.പി. സാനുവിനെ എൽ.ഡി.എഫ് സർക്കാർ നിയോഗിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വി.പി. സാനു രാജിവെച്ചെങ്കിലും മറ്റ് ഭാരവാഹികൾ തുടരുകയായിരുന്നു. കായിക വികസനത്തിനുള്ള മുൻ കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴി കേരളത്തിന് അനുവദിച്ച തുകയിൽ 12 കോടി രൂപ കാണാതായ സംഭവത്തിൽ കഴിഞ്ഞദിവസമാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്.

കായിക വകുപ്പ് സെക്രട്ടറി അന്വേഷണം തുടങ്ങാനിരിക്കെയാണ് കൂട്ടരാജി. കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്തായിരുന്നു മുമ്പ് പൈക്ക പദ്ധതിയുടെ സംസ്ഥാന കോഓഡിനേറ്റർ. കേരള സ്പോർട്സ് കൗൺസിലായിരുന്നു പദ്ധതിയുടെ സംസ്ഥാനത്തെ നോഡൽ ഏജൻസി. അതേസമയം, ഭരണം മാറിയ സാഹചര്യത്തിലാണ് രാജിയെന്നാണ് രാജിവെച്ചവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

കണ്ടെത്താനാകാതെ സ്പോർട്സ് കൗൺസിൽ

തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ കായിക വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പൈക്ക (പഞ്ചായത്ത് യുവക്രീഡ ഔർ ഖേൽ അഭിയാൻ) വഴി കേരളത്തിന് ലഭിച്ച തുകയിൽ 11.91 കോടി എവിടെപ്പോയെന്ന് കണ്ടെത്താനാകാതെ കേരള സ്പോർട്സ് കൗൺസിൽ. 11.91 കോടി കാണാനില്ലെന്ന് വിവരാവകാശ അപേക്ഷയിൽ സ്പോർട്സ് കൗൺസിലിൽ നിന്നും മറുപടി ലഭിച്ചതോടെയാണ് വലിയ തട്ടിപ്പ് പുറത്തറിയുന്നത്.

പദ്ധതി വഴി കേരളത്തിന് അനുവദിച്ച 36.37 കോടിയിൽ 23.88 കോടിയാണ് വിവിധ തദ്ദേശസ്ഥാപനങ്ങൾ വഴി ചെലവഴിച്ചത്. 2014ൽ പൈക്ക പദ്ധതി നിർത്തലാക്കിയപ്പോൾ 48.29 ലക്ഷം രൂപ കേന്ദ്രത്തിൽ തിരിച്ചടച്ചെന്നും 8.97 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കിയ സ്പോർട്സ് കൗൺസിൽ അവശേഷിക്കുന്ന 11.91 കോടി എവിടെപ്പോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പറയുന്നു.

Tags:    
News Summary - Mass resignations at Sports Council after investigation announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.