ഷുഹൈബ് മുഹമ്മദ്
ആലപ്പുഴ: വി.ഡി.സവർക്കറെ വാഴ്ത്തിയ സി.പി.ഐ ലോക്കൽ സെക്രട്ടറിയെ പാർട്ടി സസ്പെൻഡ് ചെയ്തു. ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദിനെതിരെയാണ് സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'കിഴക്കെ ആൽമുക്ക്' എന്ന പ്രാദേശിക വാട്‌സാപ് ഗ്രൂപ്പിലെ ചർച്ചക്കിടെയാണ് സവർക്കറിനെ വാഴ്ത്തിയത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സവർക്കർ നടത്തിയത് ധീരമായ പോരാട്ടമായിരുന്നെന്നും ജയിലറക്കുള്ളിൽ കിടന്ന ആളുകളിൽ ദേശീയത ഊട്ടിയുറപ്പിച്ച് നേതാവാണെന്നുമാണ് മുഹമ്മദ് ഷുഹൈബ് പറഞ്ഞു.
'ചരിത്ര വിദ്യാര്‍ഥികള്‍ക്കൊന്നും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവര്‍ക്കറുടെ പോരാട്ടത്തെയൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. സവര്‍ക്കര്‍ അനുഭവിച്ച ത്യാഗം വലിയ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അനുഭവിച്ചിട്ടില്ല. ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബി.ജെ.പിയാക്കിയാലും കുഴപ്പമൊന്നുമില്ല. ജയിലില്‍ കിടന്ന് പീഠത്തില്‍കെട്ടിയുള്ള അടി, ഇടി, തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറക്കുള്ളിൽ കിടന്ന ആളുകളില്‍ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിന് തയാറാക്കിയിട്ടുണ്ട്. 14 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ക്കിടന്നു. സവര്‍ക്കര്‍ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍' എന്നാണ് ഷുഹൈബ് പറഞ്ഞത്.
ഈ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് ഷുഹൈബിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.