തിരുവനന്തപുരം: മുന്നണിയിൽ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമധാരണയിലെത്തിയ സാഹചര്യത്തിൽ ഇനി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമേ സ്ഥാനാർഥി നിർണയ ചർച്ച തുടങ്ങേണ്ടതുള്ളൂവെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവിൽ തീരുമാനം. സ്ഥാനാർഥിത്വത്തെ ചൊല്ലി മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും നടക്കുന്ന ചർച്ചകളൊന്നും സി.പി.ഐ നിലപാടായിരിക്കില്ലെന്ന് സംസ്ഥാന കൗൺസിലിനു ശേഷം ചേർന്ന എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ശനിയാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര എക്സിക്യുട്ടിവ് ഞായറാഴ്ച ചേർന്നത്.
ഫെബ്രുവരി 14ന് എല്ലാ ജില്ലകളിലും എൽ.ഡി.എഫ് യോഗങ്ങൾ ചേരാനാണ് മുന്നണി തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ പാർലമെന്റ്- അസംബ്ലി തല മണ്ഡലം കൺവെൻഷനുകൾ നടത്തും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എക്സിക്യുട്ടിവിൽ ചർച്ച ചെയ്തത്.
വിജയം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കൂടെ നില്‍ക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. 20 ലോക്സഭ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥികളുടെ വിജയം ഉറപ്പാക്കാന്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രവര്‍ത്തക യോഗങ്ങള്‍ ചേരും. ബജറ്റ് അവഗണനയിലും ക്ഷേമപെൻഷൻ വിഷയത്തിലും രണ്ടാം ദിവസത്തെ സംസ്ഥാന കൗൺസിൽ യോഗത്തിലും വിമർശനമുയർന്നിരുന്നു. ക്ഷേമ പെൻഷൻ അഞ്ചു മാസം മുടങ്ങിയത് തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.