കോവിഡ്: മെഡിക്കല്‍ കോളജില്‍ രണ്ട് പുതിയ ഐ.സി.യു ഒരുക്കും; 100 കിടക്കകള്‍

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ട് പുതിയ ഐ.സി.യുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കത്തിന്‍റെ ഭാഗമായി 100 ഐ.സി.യു കിടക്കകളാണ് സജ്ജമാക്കിയത്.

ആദ്യഘട്ടത്തില്‍ ഇവിടെ 17 വെന്‍റിലേറ്ററുകൾ സ്ഥാപിക്കും. അതില്‍ 9 എണ്ണം സ്ഥാപിച്ചു. ബാക്കിയുള്ളവ ഉടന്‍ സജ്ജീകരിക്കും. ഇതിനുപുറമേ കൂടുതല്‍ വെന്‍റിലേറ്ററുകളും സ്ഥാപിക്കും. എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐ.സി.യുകള്‍ സജ്ജമാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഐ.സി.യു.കളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്‍റന്‍സി യൂനിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തു.

ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള സെന്‍ട്രല്‍ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ വെന്‍റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സംവിധാനമുണ്ട്. എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്ററുള്ളതിനാൽ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കും. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്‌സിങ് സ്റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്‍റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഐ.സി.യു.വിനോടനുബന്ധമായി മൈനര്‍ പ്രൊസീജിയര്‍ റൂം, സ്റ്റാഫ് റൂം എന്നിവയും സജ്ജമാക്കി. രോഗികളുടെ സമ്മര്‍ദം കുറയ്ക്കുന്നതിനായി മൂസിക് സിസ്റ്റം, ടി.വി, അനൗണ്‍മെന്‍റ് സംവിധാനം എന്നിവയുമുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഉപകരണങ്ങള്‍ സജ്ജമാക്കിയത്.

Tags:    
News Summary - Covid: Two new ICUs in trivandruum medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.