തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കപ്പകർച്ച അപകടകരമായ സാഹചര്യത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ പകുതിയിൽ മൊത്തം രോഗികളിൽ സമ്പർക്കത്തിലൂടെ രോഗം പകർന്നവർ 9.63 ശതമാനമായിരുന്നെങ്കിൽ ജൂലൈ 10ന് ഇത് 20.64 ശതമാനമായി ഉയർന്നു. സമൂഹവ്യാപനം എന്നത് തർക്കവിഷയമാക്കേണ്ട. ഒരു പ്രദേശം കേന്ദ്രീകരിച്ച് ക്ലസ്റ്റർ രൂപപ്പെടുകയും പിന്നീട് മൾട്ടിപ്ൾ ക്ലസ്റ്ററുകളായി മാറുകയും ക്രമേണ സമൂഹ വ്യാപനത്തിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്.
സമാന സാഹചര്യമാണ് സൂപ്പർ സ്പ്രെഡിലും. വേണ്ടത്ര ശ്രദ്ധയില്ലെങ്കിൽ കരുതുന്നതിനെക്കാൾ വേഗത്തിലാകും രോഗപ്പകർച്ച. ജനസാന്ദ്രതയേറിയ കേരളത്തിൽ വിശേഷിച്ചും. വലിയ ദുരന്തത്തെയാണ് കേരളം അഭിമുഖീകരിക്കുന്നത്. രോഗം അതിെൻറ ആസുരഭാവത്തിൽ അഴിഞ്ഞാടുേമ്പാൾ ഏറ്റവും കെട്ടുറപ്പോടെ പ്രതിരോധമുയർത്തുകയാണ് വേണ്ടത്. ഗുരുതരരോഗികളുടെ ചികിത്സക്കായി ജില്ലയിൽ രണ്ട് കോവിഡ് ആശുപത്രികൾ വീതം സജ്ജമാക്കി. അത്ര തീവ്രമല്ലാത്തവർക്കായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളും ജില്ലകളിൽ സജ്ജമാണ്. കേസുകളുടെ എണ്ണം ഉയർന്നാൽ സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗകര്യങ്ങളൊരുക്കും.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡ് മഹാമാരിക്കു മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. തുടക്കത്തിൽ പിടിച്ചുനിന്ന ബംഗളൂരുവിനും കാലിടറി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 1377 കേസുകളാണ് ബംഗളൂരുവിൽ റിപ്പോർട്ട് ചെയ്തത്, ആകെ 13,882 ഉം. െചന്നൈയിൽ അതിലും മോശമാണ് സാഹചര്യങ്ങൾ. 73,728 രോഗികളാണ് ചെന്നൈയിലുള്ളത്. കേരളത്തിലെ രോഗബാധക്കുശേഷമാണ് ഇവിടങ്ങളിൽ രോഗം കണ്ടെത്തിയതെന്നതും പ്രത്യേകം കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സമ്പർക്കപ്പകർച്ച ഇങ്ങനെ:
ജൂൺ പകുതി -9.63 ശതമാനം
ജൂൺ 27 -5.11 ശതമാനം
ജൂൺ 30 -6.16 ശതമാനം
ജൂലൈ10 -20.64 ശതമാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.