ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തില്‍ ക്രമക്കേടുള്ളതായി കോടതി നിരീക്ഷണം

തിരുവനന്തപുരം: എ.ഡി.ജി.പിയായിരുന്ന ശങ്കര്‍ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ക്രമക്കേടുള്ളതായി വിജിലന്‍സ് കോടതിയുടെ പ്രാഥമിക നിരീക്ഷണം. നിയമനത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച കോടതി വിധികളുടെ ലംഘനമുള്ളതായും കോടതി സംശയം പ്രകടിപ്പിച്ചു.

നാല് എ.ഡി.ജി.പിമാരെ ഡി.ജി.പിയാക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും നിരസിച്ചിരുന്നു. ഇതു മറച്ചുവെച്ചാണ് ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെ നാലുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനത്തിനു മുമ്പ് ആഭ്യന്തര സെക്രട്ടറി ഈ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് ഫയലില്‍ രേഖപ്പെടുത്തിയെങ്കിലും അവഗണിക്കപ്പെട്ടു.

നാല് ഡി.ജി.പിമാരുണ്ടായിരുന്നപ്പോള്‍ പുതുതായി നിയമിച്ച ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ദുരൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമന ഫയലുകളുടെ സൂക്ഷ്മ പരിശോധനക്കുശേഷമാണ് കോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്. ഹരജിയില്‍ ഡിസംബര്‍ 30ന് കോടതി വിധി പറയും.

ചട്ടം മറികടന്ന് ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റവും നിയമനവും നല്‍കുന്നതിനെതിരെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മൂന്നിലധികം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഹരജിക്കാരന്‍ പായ്ച്ചിറ നവാസ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു ഫയലുകള്‍ കോടതി വിളിച്ചുവരുത്തിയത്.
കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചതിന് പ്രത്യുപകാരമായാണ് ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ്

ഡയറക്ടറായി നിയമിച്ചതെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ശങ്കര്‍ റെഡ്ഡി എന്നിവരാണ് എതിര്‍കക്ഷികള്‍.

 

Tags:    
News Summary - court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.