തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈകോടതി വിധി സ്വാഗതം ചെയത് ശിവഗിരി മഠം. കോടതി വിധി ശ്രീനാരായണ ഭക്തർക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശ്രീനാരായണഗുരുവിന്‍റെ സന്ദേശങ്ങൾ കാലോചിതമായി പരിഷ്കരിക്കണം എന്ന് പറയുന്ന ദുരവസ്ഥ പോലുമുണ്ടായി. അങ്ങനൊരു പരിതസ്ഥിതിയിൽ ഇത്തരമൊരു മാറ്റം ഉണ്ടാവേണ്ടതും ഇനി നല്ലരീതിയിലുള്ള ഒരു ഭരണം ഉണ്ടാവേണ്ടതും എസ്.എൻ.ഡി.പി യോഗത്തെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും നവേത്ഥാനപ്രസ്ഥാനങ്ങളെ സംബന്ധിച്ചും ആവശ്യമാണ്. എസ്.എൻ.ഡി.പി വെറും ആൽക്കൂട്ടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിറക്കിയത്. 29 വർഷങ്ങൾക്കുശേഷമാണ് വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുന്നത്.
കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒന്‍പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. വിധിക്കെതിരെ ഉടൻ അപ്പീൽ പോകുമെന്നാണ് നിലവിലെ ഭരണസമിതി അംഗങ്ങൾ വ്യക്തമാക്കിയത്.
കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്ത എസ്.എൻ.ഡി.പി യോഗം 2014ന് ശേഷം വാർഷിക കണക്കുകൾ നൽകിയില്ലെന്നും നിയമ ലംഘനം നടത്തിയ ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ്.
1996 നവംബർ 17നാണ് അദ്ദേഹം ജനറൽ സെക്രട്ടറിയായത്. ആ വർഷം തന്നെ ഫെബ്രുവരി മൂന്നിന് എസ്.എൻ. ട്രസ്റ്റിന്‍റെ സെക്രട്ടറി സ്ഥാനമേറ്റെടുത്തതിന്റെ തുടർച്ചയായാണ് ചുമതല കിട്ടിയത്. അന്ന് 26ാമത്തെ ജനറൽ സെക്രട്ടറിയായിരുന്നു വെള്ളാപ്പള്ളി. 1996ൽ കെ.ഗോപിനാഥൻ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ചുമതലയിലെത്തിയത്.
എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ ഏൽപിക്കണമെന്നാവശ്യപ്പെട്ട് പ്രഫ. എം.കെ.സാനു ഉൾപ്പെടെയുള്ളവർ 2024ൽ നൽകിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്. നിലവിലെ ഭരണസമിതിയെയും ഹൈകോടതി അയോഗ്യരാക്കിയിട്ടുണ്ട്.
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരെ എതിർകക്ഷികളാക്കിയായിരുന്നു ഹരജി. 2014ലാണ് ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നത്. 2019ൽ വീണ്ടും നടക്കേണ്ടതാണെങ്കിലും കോവിഡ് കാരണം മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.