മഞ്ചേരി: പയ്യനാട് കോവിഡ് ബാധിച്ച് മരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീ കരിച്ചത് അറിയിക്കാൻ വൈകിയെന്ന ആരോപണത്തിൽ ഉറച്ച് കുടുംബം. ഫലം പോസിറ്റിവാണെന്ന് വ്യക്തമായശേഷം 24 മണിക്കൂർ കഴിഞ്ഞാണ് ഇക്കാര്യമറിഞ്ഞത്. മുഖ്യമന്ത്രിയുടെ വാർത്തസമ് മേളനത്തിലൂടെയാണ് ഇത് അറിഞ്ഞതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. കോഴിക്കോട് മെഡിക്ക ൽ കോളജ് ആശുപത്രി ഡോക്ടർമാരോ മറ്റു ജീവനക്കാരോ ഇക്കാര്യം പറഞ്ഞില്ല.
ഫലം വരാനുണ്ടെന്ന മറുപടിയാണ് അവർ നൽകിയതെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് ഡോക്ടർമാർ വിവരങ്ങൾ ആരാഞ്ഞിരുന്നു. വിദേശത്തുനിന്ന് ബന്ധുക്കൾ ആരെങ്കിലും വന്നോ, കുട്ടിയുമായോ രക്ഷിതാക്കളുമായോ സമ്പർക്കംപുലർത്തിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിച്ചത്.
രോഗം സ്ഥിരീകരിച്ചശേഷവും ആശുപത്രിയിൽ കുട്ടിയുടെ കൂടെയുണ്ടായിരുന്ന മാതാവിനെയും പിതൃസഹോദര ഭാര്യയെയും അവിടെനിന്ന് മാറ്റിയില്ല. ഒരു സുരക്ഷാ മുൻകരുതലും നൽകിയില്ലെന്നും കുടുംബം പറയുന്നു. കുട്ടിയുടെ പിതാവ് കോഴിക്കോട് ജില്ല കലക്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരെ മറ്റൊരു മുറിയിലേക്ക് മാറ്റിയത്.
രോഗം സ്ഥിരീകരിച്ച ഏപ്രിൽ 22ന് രാത്രി ഒമ്പതോടെയാണ് അടുത്ത ബന്ധുക്കളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഫലമറിഞ്ഞിട്ടും ബന്ധുക്കളെ അറിയിക്കാനോ വേണ്ട മുൻകരുതൽ സ്വീകരിക്കാനോ ബന്ധപ്പെട്ടവർ തയാറായില്ല.
21ന് പുലർച്ചയാണ് കുട്ടിയെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. രാവിലെ ഒമ്പതിന് സാമ്പിൾ എടുത്തു. വൈകീട്ട് 6.45ഓടെ ഫലം ലഭിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ, വിവാദത്തിനില്ലെന്ന് മറുപടി നൽകിയ സ്വകാര്യ ആശുപത്രി അധികൃതർ, ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് ഉച്ചയോടെ അനൗദ്യോഗികമായി വിവരം ലഭിച്ചിരുന്നുവെന്ന് അറിയിച്ചു. ഇവിടെ കുട്ടിയെ പരിചരിച്ച ഡോക്ടർ രോഗം സ്ഥിരീകരിച്ച ബുധനാഴ്ച ഉച്ചയോടെതന്നെ സ്വയംനിരീക്ഷണത്തിൽ പോയിരുന്നു.
ആശുപത്രി അധികൃതരുടെ നിർദേശത്തെ തുടർന്നാണിത്. കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതോടെ വൈകീട്ട് ഏഴോടെ മഞ്ചേരി മെഡിക്കൽ േകാളജ് ആശുപത്രിയിലെത്തി സാമ്പിൾ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.