കൊച്ചി: ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ വാദം കേൾക്കാൻ ഹൈകോടതി പ്രത്യേക സിറ്റിങ് നടത്തും. ശനിയാഴ്ചകളിൽ ഇതിനായി പ്രത്യേക സിറ്റിങ് നടത്താമെന്നും അതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നും ഹരജികൾ പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു. തുടർന്ന് ഹരജികൾ ഡിസംബർ 15ന് പരിഗണിക്കാൻ മാറ്റി.
പ്രതികൾക്ക് നേരത്തേ ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഹരജികൾ വീണ്ടും പരിഗണിക്കാൻ നിർദേശിച്ചിരുന്നു. ഈ ഹരജികൾ നാലാഴ്ചക്കകം തീർപ്പാക്കാനും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പെഷൽ സിറ്റിങ് നടത്തി വാദം കേൾക്കാമെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടത്.
മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, മുൻ ഐ.ബി ഉദ്യോഗസ്ഥൻ വി.കെ. മെയ്നി, മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പി.എസ്. ജയപ്രകാശ്, മുൻ പൊലീസ് ഉദ്യോഗസ്ഥരായ വിജയൻ, തമ്പി എസ്. ദുർഗാദത്ത് എന്നിവരുടെ ഹരജികളാണ് വെള്ളിയാഴ്ച പരിഗണിച്ചത്. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെയുള്ളവരുടെ ഹരജികൾ ഇനിയും പരിഗണിക്കാനുണ്ട്.
ചാരക്കേസിൽ നമ്പി നാരായണൻ നൽകിയ ഹരജിയിൽ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജെയിൻ കമ്മിറ്റി റിപ്പോർട്ടിൽ ഓരോ പ്രതികളുടെയും പങ്കാളിത്തത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹൈകോടതി മുൻകൂർ ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. ജെയിൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹരജികൾ പരിഗണിക്കുമെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി. എന്നാൽ, റിപ്പോർട്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലാത്തതിനാൽ റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മറുപടി നൽകാനാവില്ലെന്ന് ഹരജിക്കാരും വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.