സി. രഘുനാഥ്. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനൊപ്പം സി. രഘുനാഥ് (ഫയൽ ചിത്രം)

പിണറായിക്കെതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് രഘുനാഥ് ബി.ജെ.പിയിൽ

കണ്ണൂർ: നാടകീയതകൾക്കൊടുവിൽ കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് ബി.ജെ.പിയിൽ ചേർന്നു. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം പാർട്ടി വിട്ടിരുന്നു.

തുടർന്ന് പഴയ കോൺഗ്രസി(എസ്)ലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായിയായിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടുനീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. ഏതാനും മാസങ്ങളായി കോൺഗ്രസിന്റെ പരിപാടികളിൽനിന്ന് രഘുനാഥ് വിട്ടുനിന്നിരുന്നു.

Full View

കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ സി. രഘുനാഥ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് പാർട്ടി വിടുന്നതായി ഈ മാസമാദ്യം വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു.

ഏതുപാർട്ടിയിൽ ചേരുമെന്നത് പിന്നീട് അറിയിക്കുമെന്നും സി.പി.എം ഉൾപ്പടെയുള്ള പാർട്ടിയിൽനിന്ന് ക്ഷണമുണ്ടായതായും അക്കാര്യമെല്ലാം സമാന അഭിപ്രായമുള്ള സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നുമായിരുന്നു അന്ന് പറഞ്ഞത്. അര നൂറ്റാണ്ടായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന താൻ മനം മടുത്താണ് പാർട്ടി വിടുന്നത്. നേതൃത്വം ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർഥിയായത്. കെ.പി.സി.സി അധ്യക്ഷനെന്ന നിലയിൽ കെ. സുധാകരനെക്കൊണ്ട് പ്രയോജനവുമില്ല. ധർമടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല -രഘുനാഥ് പറഞ്ഞു.

Tags:    
News Summary - Congress veteran C Raghunath joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.