തിരുവനന്തപുരം: ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്ന് നിയമസഭയിലേക്ക് സൈക്കിൾ ചവിട്ടിയെത്തി ചാണ്ടി ഉമ്മൻ. സഭയിൽ ആദ്യ സമ്മേളനത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനാണ് ചാണ്ടി ഉമ്മൻ സൈക്കിളിലെത്തിയത്. ചാണ്ടി ഉമ്മനൊപ്പം നിരവധി പ്രവർത്തകരും അണിനിരന്നു. കഴിഞ്ഞതവണ നടന്നാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞക്കെത്തിയത്.
മുണ്ട് ഒഴിവാക്കി പാന്റും ഷർട്ടും ധരിച്ചാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തിയത്. ഷർട്ടിൽ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ‘സത്യപ്രതിജ്ഞയുടെ ദിവസം സൈക്കിളിൽ വരാനുള്ള തീരുമാനം എടുത്തിരുന്നു. ഞാൻ സൈക്കിളിൽ പ്രചാരണം നടത്തിയാണ് തെരഞ്ഞെടുപ്പ് ജയിച്ചത്. സത്യപ്രതിജ്ഞക്ക് സൈക്കിളിൽ എത്തിയതിൽ യാതൊരു അസ്വാഭാവികതയുമില്ല. ചിലപ്പോൾ വരുന്ന ദിവസങ്ങളിലും അങ്ങനെയാകാം. നമുക്കറിയില്ല. സൈക്കിളിൽ ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പ്രാക്ടിക്കൽ ആകുമോയെന്ന് അറിയത്തില്ല’ -സൈക്കിൾ യാത്രയെക്കുറിച്ച് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത പുലർത്തിയ എം.എൽ.എയായിരുന്നു ചാണ്ടി ഉമ്മൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയായിരുന്നു ചാണ്ടി ഉമ്മന്റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സും പോസ്റ്ററും ഒഴിവാക്കിയത് വഴി 79 ലക്ഷം ലാഭിക്കാനായെന്നും ഇത് ജനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്നും പ്രചാരണത്തിന് ഇരുപത്തിയൊന്ന് ലക്ഷം രൂപയെ ചെലവാക്കിയിട്ടുള്ളുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.
എം.എൽ.എ. ആയി സത്യപ്രതിജ്ഞ ചെയ്യും മുമ്പ് ബുധനാഴ്ച ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെത്തിയിരുന്നു. ചാണ്ടി ഉമ്മനെ സ്വീകരിക്കാൻ കോൺഗ്രസ്, യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.