കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു. ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് പാർട്ടി ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
പാൽ, പത്രം, ആംബുലൻസ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സർവിസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വ്യാപാരികൾ അടക്കം ജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺകുമാറും വാർത്തസമ്മേളത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അറിയിച്ചു
വോട്ടെടുപ്പിനിടെ പൊലീസ് നോക്കി നിൽക്കെ കോൺഗ്രസ്, സി.പി.എം പ്രവർത്തകർ പലതവണ ഏറ്റുമുട്ടി. കള്ളവോട്ട് ആരോപിച്ചാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. വോട്ടർമാരെ തടഞ്ഞെന്നും പരാതിയുണ്ട്. മൂന്ന് വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായി. വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയാണ് കല്ലേറുണ്ടായത്. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് പാനലും സി.പി.എം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലാണ് മത്സരം.
പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്. എന്നാൽ, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം കോൺഗ്രസുമായി തെറ്റി നേതൃത്വവുമായി ഇടഞ്ഞ് സ്വന്തമായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടി പുറത്താക്കുകയും ചെയ്തിരുന്നു. ഇവരെ പിന്തുണച്ച് സി.പി.എം എത്തുകയായിരുന്നു. ഇതോടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വാശിയേറിയതായി മാറിയത്.
1800ഓളം ആളുകളെ അനധികൃതമായി പുതുതായി ചേർത്തെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടർന്ന്, തർക്കമുന്നയിക്കപ്പെട്ട 1800ഓളം വോട്ടുകൾ പ്രത്യേകം പെട്ടിയിലാക്കാനാണ് കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.