അലപ്പുഴ: അയോധ്യ ഫണ്ട് ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ്. ടി.ജി. രഘുനാഥപിള്ള വിശ്വാസിയായത് കൊണ്ടാണ് പണപ്പിരിവ് ഉദ്ഘാടനം ചെയ്തതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ പറഞ്ഞു. ആർ.എസ്.എസിനെ എക്കാലത്തും എതിർക്കുന്ന ആളാണ് രഘുനാഥപിള്ള എന്നും ഷുക്കൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.
അയോധ്യ രാമക്ഷേത്ര നിർമാണത്തിന്‍റെ ധനസമാഹരണം ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്‍റ് ടി.ജി. രഘുനാഥപിള്ള ഉദ്ഘാടനം ചെയ്താണ് വിവാദത്തിന് വഴിവെച്ചത്. രണ്ടു ദിവസം മുമ്പാണ് കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്ര മേൽശാന്തിക്ക് കൂപ്പൺ നൽകി ക്ഷേത്ര ഭാരവാഹിയായ രഘുനാഥപിള്ള ഉദ്ഘാടനം നിർവഹിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിനെ തുടർന്നാണ് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്‍റ് എന്ന നിലയിലാണ് പണപിരിവ് ഉദ്ഘാടനം ചെയ്തതെന്നാണ് ടി.ജി. രഘുനാഥപിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. ക്ഷേത്രത്തിന്‍റെ മേൽശാന്തി ഉദ്ഘാടനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിച്ചതാണ്.
ബാബരി മസ്ജിദിന്റെ നിർമാണവും രാമക്ഷേത്ര നിർമാണവും നടക്കുന്നുണ്ട്. ദേശീയ നേതാക്കൾ ഈ വിഷയങ്ങളെല്ലാം അംഗീകരിച്ചിരുന്നു. നിലവിൽ എന്താണ് പ്രശ്നമെന്ന് മനസിലാകുന്നില്ല. ഒരു ആരാധനാലയത്തിന്‍റെ നിർമാണ ഫണ്ടിന്‍റെ ഉദ്ഘാടനം നടത്തുകയാണ് ചെയ്തതെന്നും രഘുനാഥപിള്ള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.