തിരുവനന്തപുരം: മുഖ്യമന്ത്രി ഇപ്പോൾ നിവർന്നു നിൽക്കുന്ന ഊന്നുവടി കേരളത്തിലെ യു.ഡി.എഫിനോ കോൺഗ്രസിനോ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ കോൺഗ്രസിന് ഉയർന്നു നിൽക്കാനുള്ള ഊന്നുവടികളൊന്നും എൽ.ഡി.എഫിൽ ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ലാവ്ലിൻ, സ്വർണക്കടത്ത് കേസുകളിൽ നിന്നു രക്ഷപ്പെടാൻ ബി.ജെ.പി ദേശീയ നേതൃത്വം നൽകിയ ഊന്നു വടിയിലാണ് മുഖ്യമന്ത്രി നിവർന്നു നിൽക്കുന്നത്. ആ ഊന്നുവടി തങ്ങൾക്കു വേണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
യു.ഡി.എഫ് ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിൽ മുഖ്യമന്ത്രി എന്തിനാണ് അസ്വസ്ഥനാകുന്നതെന്ന് സതീശൻ ചോദിച്ചു. ഈയടുത്ത കാലത്ത് മുഖ്യമന്ത്രിയുടെ അരക്ഷിത ബോധം വല്ലാതെ വർധിച്ചിരിക്കയാണ്. ആ അരക്ഷിതബോധമാണ് മറ്റുള്ളവരെ പരിഹസിക്കാനും അവരുടെ മേൽ കുതിര കയറാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലിരുന്ന ഒരു മന്ത്രി ഒരു പത്രത്തിനെതിരെ വിദേശ ഭരണാധികാരിക്ക് കത്തെഴുതിയത് അദ്ദേഹം അറിഞ്ഞിട്ടുപോലുമില്ല. ഇതെ കുറിച്ച് കെ.ടി. ജലീലിനോട് സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല. അത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും വി.ഡി. സതീശൻ പരിഹസിച്ചു.
കേരളത്തിലെയും ഇന്ത്യയിലെയും കോൺഗ്രസ് വലതുപക്ഷ പാർട്ടിയല്ല. നെഹ്റുവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. ഇന്ന് മോദി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നത്. അതിന് പിന്നാലെയാണ് കേരളത്തിലെ സർക്കാരും ഇടതുപക്ഷവുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.