തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് ജനുവരി ഏഴ് മുതല്‍ 13 വരെ നടക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് രാവിലെ 11ന് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
മൗറീഷ്യസിന്റെ ആദ്യ വനിത പ്രസിഡൻ്റ് അമീന ഗുരിബ് ഫക്കിം, ശ്രീലങ്കൻ സാഹിത്യകാരൻ ചൂളാനന്ദ സമരനായകെ, ബുക്കര്‍ പ്രൈസ് ജേതാവ് ബാനു മുഷ്താഖ്, തസ്ലീമ നസ്രിന്‍, റാണ അയൂബ്, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ടി.എം. കൃഷ്ണ, ആകാർ പട്ടേൽ, ശശി തരൂർ, പി. സായിനാഥ്, സ്റ്റാൻലി ജോൺ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍, വേണു രാജാമണി, ടി. പത്മനാഭന്‍, എന്‍.ഇ. സുധീര്‍, വി. മധുസൂദനന്‍ നായര്‍, കെ.ആര്‍. മീര, ടി.ഡി. രാമകൃഷ്ണന്‍ തുടങ്ങിയവർ പങ്കെടുക്കും.
നടൻ ശ്രീനിവാസന്‍റെ ഓർമയിൽ പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമല്‍ തുടങ്ങിയവർ ഒത്തുചേരുന്ന പ്രത്യേക സെഷൻ നടക്കും. വിവിധ സെഷനുകളിലായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സി.പി.എം ദേശീയ സെക്രട്ടറി എം.എ. ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവർ പങ്കെടുക്കും. 180 പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 300 സ്റ്റാളുകളുണ്ടാകും.
തിരുവനന്തപുരം: സാഹിത്യ, കല, സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനക്കുള്ള നിയമസഭ പുരസ്‌കാരത്തിന് സാഹിത്യകാരൻ എൻ.എസ്. മാധവൻ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്‌കാരം ജനുവരി ഏഴിന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഐ.എ.എസുകാരനായിരുന്ന എൻ.എസ്. മാധവൻ സംസ്ഥാന ധനവകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.