മുന്നാക്ക വിഭാഗങ്ങളിലെ നിർധനർക്ക് സംവരണം നൽകുന്നതിനോട് കോൺഗ്രസിന് യോജിപ്പ് -മുല്ലപ്പള്ളി

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നൽകുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സി.പിഎം സംവരണം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ്. സംവരണ വിഷയത്തില്‍ സി.പി.എം വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന് വെൽഫയർ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ല. ജമാഅത്തെ ഇസ്ലാമിയുമായി ഒരു കാലത്തും കോൺഗ്രസ് ധാരണയുണ്ടാക്കിയിട്ടില്ല. ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും തീവ്രവർഗീയതയുടെ രണ്ട് മുഖമാണെന്നും കോൺഗ്രസ് നിലപാടാണ് താൻ പറയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുന്നാക്ക സംവരണ വിഷയത്തില്‍ കേരളത്തിൻെറ പ്രത്യേക സാഹചര്യത്തിൽ പാര്‍ട്ടിയില്‍ വിശദമായ ചർച്ച നടക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. മുന്നണി സംവിധാനമുള്ള സംസ്ഥാനമാണ് കേരളം അതിനാൽ മുന്നണി സംവിധാനത്തെ കൂടി സംരക്ഷിക്കേണ്ട ബാധ്യത നേതൃത്വത്തിനുണ്ട്.

രാഷ്ട്രീയകാര്യ സമിതിയിൽ തന്‍റെ നിലപാട് അറിയിക്കും. ദേശീയ നിലപാട് ഉണ്ടെങ്കിലും അതേപോലെ കേരളത്തിൽ നടപ്പാക്കാനാവില്ല. മുസ്‍ലിം ലീഗിനെ പിണക്കാത്ത നിലപാട് എടുക്കണമെന്നും കെ.വി. തോമസ് പറഞ്ഞു. മീഡിയവൺ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുന്നാക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തിയിരുന്നു. മുന്നാക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കിയെന്നും മുന്നാക്ക ഉദ്യോഗസ്ഥ ലോബിയുടെ കെണിയില്‍ സര്‍ക്കാര്‍ പെട്ടുപോയെന്നാണ് സംശയിക്കുന്നതെന്നും കെ.ആർ.എൽ.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോർജ്ജ് പറഞ്ഞു. സവര്‍ണ സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - congress agrees to give reservation to the poor in the frontier sections said mullappally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.