കൊട്ടിയൂർ ടൗണിൽ തകർത്ത ബി.ജെ.പി ഓഫിസിൽ പൊലീസ് പരിശോധന നടത്തുന്നു
കേളകം: കൊട്ടിയൂരിൽ ബി.ജെ.പി -സി.പി.എം സംഘർഷത്തിൽ നിരവധി ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു. നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കൊട്ടിയൂർ ടൗണിലുള്ള ബി.ജെ.പി ഓഫിസും ക്ഷേത്രത്തിന് സമീപത്തെ ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസും തകർത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), പുതനപ്ര അമൽ(23), നെല്ലോളിച്ചാലിൽ അശ്വിൻ(21), മനയ്ക്കാട്ട് വളപ്പിൽ വിഷ്ണു(23) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ യുവമോർച്ച പേരാവൂർ മണ്ഡലം സെക്രട്ടറി ദീപക്, വനിത കോഒാഡിനേറ്റർ അശ്വതി സന്ദീപ്, യുവമോർച്ച പഞ്ചായത്ത് പ്രസിഡൻറ് അഭിജിത്ത് സണ്ണി, ജനറൽ സെക്രട്ടറി അഭിൻ ഭരത്, അനീഷ്, രാജേഷ്, വിഷ്ണു എന്നിവർക്കും പരിക്കേറ്റു.
പാലുകാച്ചിയിലുണ്ടായ സംഘർഷത്തിെൻറ തുടർച്ചയായാണ് സംഘട്ടനവും അക്രമവും ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൊടിയുയർത്തുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പാലുകാച്ചിയിൽ ഡി.വൈ.എഫ്.ഐ സ്ഥാപിച്ച കൊടി നിരവധി തവണ നശിപ്പിക്കപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി വീണ്ടും പതാക ഉയർത്തി.
പ്രതിഷേധ യോഗത്തിലേക്ക് ആർ.എസ്.എസ് പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നും പ്രതിഷേധയോഗത്തിനു ശേഷം അവിടെ സംസാരിച്ചു നിൽക്കുകയായിരുന്ന പ്രവർത്തകരെ ആക്രമിച്ചുവെന്നുമാണ് ആരോപണം. രാത്രി 10 മണിയോടെയാണ് ബി.ജെ.പിയുടെ ഓഫിസുകൾ തകർക്കപ്പെട്ടത്. ഓഫിസ് തകർത്തത് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. അക്രമസംഭവവുമായി ബന്ധപ്പെട്ട് 38 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും എട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും കേളകം പൊലീസ് കേസെടുത്തു.
സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ എട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ 16 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും നീണ്ടുനോക്കിയിലെ ബി.ജെ.പി ഓഫിസ് തകര്‍ത്ത സംഭവത്തില്‍ 12 സി.പി.എം പ്രവത്തകര്‍ക്കെതിരെയും പാമ്പറപ്പാനിലെ യുവകേസരി ക്ലബ് തകര്‍ത്ത സംഭവത്തില്‍ 10 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കേളകം പോലീസ് ഇൻസ്പെക്ടർ പി.വി രാജെൻറ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് കൊട്ടിയൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.