ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചെന്ന പരാതി: എവിടെയാണ് നീതി, എവിടെയാണ് ന്യായം എന്ന് അന്വേഷിക്കണം -വനിതാലീഗ്

തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന നേതാക്കൾ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചെന്ന പരാതിയിൽ കൃത്യമായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് വനിതാലീഗ്. എം.എസ്.എഫിന്‍റെ വനിതാ വിഭാഗമായ 'ഹരിത' നല്‍കിയ പരാതിയെകുറിച്ച് അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും എവിടെയാണ് നീതി, എവിടെയാണ് ന്യായം എന്നത് കൃത്യമായി അന്വേഷിക്കേണ്ടതുണ്ടെന്നും വനിതാ ലീഗ് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. വനിതാലീഗിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് അറിഞ്ഞ സ്ഥിതിക്ക് അടുത്ത പാർട്ടി കമ്മിറ്റിയിൽ ചർച്ച ചെയ്യും -അവർ പറഞ്ഞു.

അതിനിടെ, 'ഹരിത' നേതാക്കളുടെ പരാതി വിശദമായി പരിശോധിക്കുമെന്ന് വനിതാ കമ്മിഷനംഗം ഷാഹിദ കമാൽ അറിയിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനേയും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൽ വഹാബിനേയും എതിർ കക്ഷികളാക്കിക്കൊണ്ടാണ് ഹരിത സംസ്ഥാന ഭാരവാഹികളായ 10 പെൺകുട്ടികൾ സംസ്ഥാന വനിത കമീഷന് പരാതി നൽകിയത്. ഇത്തരം പരാമർശങ്ങൾ പ്രബുദ്ധ കേരളത്തിന് ചേരാത്തതാണ്. നേതാക്കളെ തിരുത്തേണ്ടത് സംഘടനാ നേതൃത്വങ്ങളാണെന്നും ഷാഹിദ പറഞ്ഞു.

പരാതിയുടെ പൂർണരൂപം:

വിഷയം: സത്രീ വിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതി

സർ,

22-06-2021ന് എം.എസ്.എഫിന്‍റെ സംസ്ഥാന ഓഫിസായ കോഴിക്കോട്ടെ ഹബീബ് സെന്‍ററിൽ വെച്ച് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർത്തിരുന്നു. പ്രസ്തുത യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് വിദ്യാർഥിനി ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ടുകൊണ്ടു സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും എന്നാണ്. വഷളൻ ചിരിയോടെ " ഒരു വേശ്യക്കും ന്യായീകരണം ഉണ്ടാവുമല്ലോ അത് പറയൂ" എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ വിശദീകരണം ആവശ്യപ്പെട്ടത്.

എം.എസ്.എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ഞങ്ങൾക്ക് എതിരെ ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനപരമായും വ്യക്തിപരമായും തകർക്കാൻ ശ്രമിക്കുകയുമാണ്.

എം.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വി. അബ്ദുൽ വഹാബ് ഫോൺ മുഖേനയും മറ്റും തൊലിച്ചികൾ എന്നൊക്കെയുള്ള അസഭ്യവാക്കുകൾ ഉപയോഗിച്ചാണ് അധിക്ഷേപിച്ചത്. മാത്രവുമല്ല സംഘടനക്കകത്തും പൊതുരംഗത്തും ഞങ്ങൾക്ക് വഴിപ്പെട്ടിട്ടില്ലെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുകയുണ്ടായി. പല തരത്തിലുള്ള സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് നിരന്തരമായി പ്രചരിപ്പിക്കുന്നു. ഹരിതയുടെ നേതാക്കൾ പ്രസവിക്കാത്ത ഒരു തരം ഫെമിനിസ്റ്റുകൾ ആണെന്നും പ്രചരണം നടത്തി പൊതുമധ്യത്തിൽ അപമാനിക്കുകയാണ്.

പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഹരിതയുടെ ഭാരവാഹികളെയും പ്രവർത്തകരെയും സ്വഭാവദൂഷ്യമുള്ളവരും അപമാനിതരുമാക്കുന്ന നവാസിനും വഹാബിനുമെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ ആത്മാഭിമാനത്തെ സംരക്ഷിക്കാൻ ഇടപെടണമെന്നും അഭ്യർഥിക്കുന്നു.

Tags:    
News Summary - Complaint of sexual harassment should be investigated - Women's League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.