കൊച്ചി: മീസിൽസ്- റൂബെല്ല പ്രതിരോധ കുത്തിവെയ്പിനെതിരെ ആരോപണമുന്നതിക്കുന്നവർ സാമൂഹിക ദ്രോഹമാണ് ഉണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ കുത്തിവെയ്പിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുത്തിവെയ്പിനെതിരായ പ്രചാരണം നിർഭാഗ്യകരമാണ്. യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് വ്യാജപ്രചാരണം. ശാസ്ത്രീയ തെളിവില്ലാത്ത, ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കും. ലോകവും കാലവും മാറുകയാണ്. നിരവധി ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ അനുദിനം നടക്കുന്നു. ഇതിനനുസരണമായി മാറിച്ചിന്തിക്കാൻ കഴിയണം. അറിവുകള്‍ നേടുന്നതിന് മുമ്പുള്ള കാലത്ത് നിലനിന്നിരുന്ന ധാരണകള്‍ ശരിയാണെന്ന് ചിന്തിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശരിയല്ല. എം ആര്‍ വാക്‌സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ തീരെ കുറവാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.
എം ആര്‍ വാക്‌സിനേഷനെതിരേ സമൂഹത്തില്‍ നടക്കുന്ന വിഡ്ഢിത്തം നിറഞ്ഞ പ്രചരണങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പിെൻറ പേരില്‍ വരെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നു. ലോകത്തുടനീളം 1.5 ലക്ഷത്തോളം കുഞ്ഞുങ്ങള്‍ റൂബെല്ല മൂലം പ്രതിവര്‍ഷം മരിക്കുന്നുവെന്നാണ് കണക്ക്. 47,000 ത്തോളം കുഞ്ഞുങ്ങള്‍ക്ക് ഇന്ത്യയില്‍ ഈ രോഗം ബാധിക്കുന്നു. സമൂഹത്തിൽ ഏതു പുരോഗമന പ്രവർത്തനത്തിനും തടസം നിൽക്കുന്നവർ ഇതിനെതിരെയും ആരോപണം ഉന്നയിക്കുകയാണ്. ജര്‍മന്‍ മീസില്‍സ് എന്നറിയപ്പെടുന്ന റുബെല്ല ഇപ്പോള്‍ കേരളത്തിലും കണ്ടുവരുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.