തിരുവനന്തപുരം: പ്രമുഖ ബ്രാൻഡുകളുടെ വാർഷികാഘോഷങ്ങളുടെയും സൗജന്യ സമ്മാനങ്ങളുടെയും പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടുന്ന വൻ സൈബർ മാഫിയ കേരളത്തിൽ സജീവമാകുന്നതായി പൊലീസിന്റെ അടിയന്തര മുന്നറിയിപ്പ്. പ്രമുഖ പാൽ ഉൽപന്ന സ്ഥാപനങ്ങളുടെയും ജനപ്രിയ ബിസിനസ്സ് ബ്രാൻഡുകളുടെയും പേരും ഔദ്യോഗിക ലോഗോയും അതേപടി ദുരുപയോഗം ചെയ്താണ് ജനങ്ങളെ കൂട്ടത്തോടെ കെണിയിലാക്കുന്നത്. 'വാർഷികാഘോഷ സമ്മാനം', 'സൗജന്യ ഗിഫ്റ്റ്' എന്നീ പേരുകളിൽ വാട്സ്ആപ്പിൽ വ്യാപകമായി പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വാട്സ്ആപ്പ് വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഔദ്യോഗിക സൈറ്റാണെന്ന് പൂർണ്ണമായും തോന്നിപ്പിക്കുന്ന വ്യാജ വെബ്‌സൈറ്റിലേക്കാണ് ഉപഭോക്താക്കൾ പ്രവേശിക്കുന്നത്. തുടർന്ന് സൈറ്റിൽ പ്രത്യക്ഷപ്പെടുന്ന ചില ലളിതമായ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യപ്പെടുകയും, ഇതിന് പിന്നാലെ 'സ്ക്രാച്ച് ആൻഡ് വിൻ' വഴി വലിയൊരു സമ്മാനം അടിച്ചതായി ഉപഭോക്താക്കളെ വിശ്വസിപ്പിക്കുകയും ചെയ്യും. എന്നാൽ ഈ സമ്മാനം കൈപ്പറ്റണമെങ്കിൽ സന്ദേശം മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് ചതിക്കുഴി തുടങ്ങുന്നത്. സമ്മാന മോഹത്തിൽ ജനങ്ങൾ ഇത് മറ്റുള്ളവർക്ക് അയക്കുന്നതോടെ തട്ടിപ്പ് ലിങ്കുകൾ അതിവേഗം പടരുകയാണ് ചെയ്യുന്നത്.
യഥാർത്ഥത്തിൽ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ ഫോണിന്റെ മുഴുവൻ നിയന്ത്രണവും തട്ടിപ്പുകാർ രഹസ്യമായി കൈക്കലാക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഫോണിലെ ബാങ്ക് വിവരങ്ങളും രഹസ്യ ഒ.ടി.പിയും ചോർത്തി അക്കൗണ്ടിലുള്ള പണം മുഴുവൻ തട്ടിയെടുക്കുന്നതാണ് ഇവരുടെ ശൈലി. അതുകൊണ്ട് തന്നെ 'സ്ക്രാച്ച് ആൻഡ് വിൻ', 'ഗിഫ്റ്റ് കൂപ്പൺ', 'ആനിവേഴ്സറി ഓഫർ', 'ലക്കി വിന്നർ' തുടങ്ങിയ ആകർഷകമായ സന്ദേശങ്ങൾ കണ്ടാൽ അതീവ ജാഗ്രത പാലിക്കണമെന്നും വാട്സ്ആപ്പ്, എസ്.എം.എസ് വഴി വരുന്ന ഇത്തരം വ്യാജ ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നും പൊലീസ് ഓർമ്മിപ്പിക്കുന്നു.
സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് വരുന്ന സന്ദേശങ്ങൾ വിശ്വസിച്ച് ബാങ്ക് വിവരങ്ങൾ, ഒ.ടി.പി, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒട്ടും സമയം കളയാതെ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ, www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതിപ്പെടണമെന്നും കേരള പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.