കോലത്തിരി ചിറക്കൽ വലിയ രാജ പൂയ്യം തിരുനാൾ സി.കെ. രവീന്ദ്ര വർമ്മ അന്തരിച്ചു

ചിറക്കൽ: കണ്ണർ ചിറക്കൽ കോവിലകത്തെ ഇപ്പോഴത്തെ കോലത്തിരി ചിറക്കൽ വലിയ രാജ പൂയ്യം തിരുനാൾ സി.കെ രവീന്ദ്രവർമ്മ (88) അന്തരിച്ചു. ചിറക്കൽ രാജാസ് ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന കിളിമാനൂർ കൊട്ടാരത്തിൽ പരേതനായ കെ.ആർ രാജരാജവർമ്മയുടെയും ചിറക്കൽ കോവിലകത്ത് പരേതയായ അനിഴം നാൾ ഓമന തമ്പുരാട്ടിയുടെയും മകനാണ്.

വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിൽ അകൗണ്ടന്റായി ജോലി ചെയ്തിരുന്നു. നൃത്ത നാടകങ്ങളും നാടകങ്ങൾക്ക് ഗാനരചനയും നിരവഹിച്ചിട്ടുണ്ട്. കണ്ണർ ആകാശവാണി നിലയത്തിൽ നാടക ആർട്ടിസ്റ്റായിരുന്നു. ചിറക്കൽ കോവിലകം ദേവസ്വം പാരമ്പര്യ ട്രസ്റ്റിയായിരുന്നു. സംഗീത, നൃത്തനാടകങ്ങളും കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. മുത്തച്ഛൻ പറഞ്ഞ കോലത്തിരി കഥകൾ, അന്നും ഇന്നും എന്ന കവിതാ സമാഹാരം, കൂടാതെ ശ്രീ ശങ്കരാചാര്യരുടെ ഭജ ഗോവിന്ദം മലയാളത്തിലേക്ക് ശ്ലോക രൂപത്തിൽ വിവർത്തനം എന്നിവ പ്രധാന കൃതികളാണ്.

കേരള ഫോക് ലോർ അക്കാദമി, ക്ഷേത്ര കലാ അക്കാദമി എന്നിവയിൽ ദീർഘകാലമായി അംഗമായിരുന്നു. വിവിധ ആധ്യാത്മിക സാംസ്കാരിക സംഘടനകളുടെ സാരഥിയും സാംസ്കാരിക പ്രഭാഷകനുമായിരുന്നു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2009), കെ. രാമവർമ്മ സാഹിത്യ പുരസ്കാരം (2018) തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: എണ്ണക്കാട് വടക്കേ മഠം കൊട്ടാരത്തിൽ ശാന്തകുമാരി തമ്പുരാട്ടി (ചിറക്കൽ രാജാസ് ഹൈസ്കൂൾ മുൻ അധ്യാപിക). മക്കൾ: ഗായത്രി വർമ്മ (അധ്യാപിക, ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് ഹൈസ്കൂൾ, മുംബൈ), ഗംഗാ വർമ്മ, (അധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര), ഗോകുൽ വർമ്മ (റീജണൽ ബിസിനസ് ഹെഡ്, ശ്രീരാം ഫൈനാൻസ്, കണ്ണൂർ). മരുമക്കൾ: പ്രദീപ് വർമ്മ (ടാക്സ് കൺസൽട്ടന്റ്, മുംബൈ), ആർ.വി രവികുമാർ (ബിസിനസ്, എറണാകുളം), ലക്ഷ്മി വർമ്മ.

സഹോദരങ്ങൾ: സി.കെ. ലീലാ രാമവർമ്മ, സി.കെ. ഉഷ ജനാർദ്ദന രാജ, പ്രഫ. ഡോ. സി.കെ. അശോക വർമ്മ (മുൻ വൈസ് പ്രിൻസിപ്പൽ, കൃഷ്ണ മേനോൻ ഗവ. കോളജ്, കണ്ണൂർ), പരേതയായ സി.കെ. കമലം തമ്പുരാട്ടി.

സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വളപട്ടണം കളരി വാതുക്കൽ ചിറക്കൽ കോവിലകം വക തീക്കൂലോത്ത്.

Tags:    
News Summary - Chirakkal Kovilakam CK Ravi Varma Raja passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.