ഡി.എല്‍.എഫ് ഫ്ലാറ്റ് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ചിലവന്നൂരിലെ ഡി.എല്‍.എഫ് ഫ്ലാറ്റ് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി. ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ മുൻവിധി സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഹൈകോടതി വിധിക്കെതിരെ സംസ്ഥാന തീരദേശമേഖലാ മാനേജ്മെന്‍റ് അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കൂടാതെ, ഒരു കോടി രൂപ തീരദേശ പരിപാലന അതോറിറ്റിക്ക് നല്‍കണമെന്ന ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്.
ചിലവന്നൂരിലെ കായല്‍തീരത്ത് ചട്ടം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റ് പൊളിച്ചുനീക്കണമെന്ന് ആനാത്തുരുത്ത് സ്വദേശി കെ.വി. ആന്‍റണി നല്‍കിയ നൽകിയ ഹരജിയിൽ ഹൈകോടതി സിംഗിള്‍ ബെഞ്ച് 2014ല്‍ ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ ഡി.എല്‍.എഫ് അധികൃതര്‍ ഡിവിഷന്‍ ബെഞ്ചിൽ ഹരജി നൽകി. എന്നാല്‍, നിര്‍മാണം നിയമവിരുദ്ധമാണെന്ന സിംഗിള്‍ ബെഞ്ച് വിധി ശരിവെച്ച ഡിവിഷൻ ബെഞ്ച്, കെട്ടിടം പൊളിക്കുന്നത് കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ ഫ്ലാറ്റ് സമുച്ചയം പൊളിച്ചു നീക്കേണ്ടെന്നും ഒരു കോടി രൂപ പിഴയടക്കണമെന്നും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുകയായിരുന്നു. പ്രദേശത്തെ പാരിസ്ഥിതിക സന്തുലനം നിലനിര്‍ത്താന്‍ ഈ തുക ഉപയോഗിക്കണമെന്നും ബെഞ്ച് വ്യക്തമാക്കിരുന്നു.
ഒരു കോടി കെട്ടിവെച്ചിട്ടും കൊച്ചി കോര്‍പറേഷന്‍ ഫ്ലാറ്റിന് കെട്ടിട നമ്പര്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.എല്‍.എഫ് അധികൃതര്‍ നല്‍കിയ ഹരജിയിൽ എറണാകുളം കലക്ടറുടെ വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.