അനിത പുല്ലയിൽ രണ്ട് ദിവസവുമെത്തി; സഭാഹാളിൽ കടന്നില്ലെന്ന് ചീഫ് മാർഷലിന്‍റെ റിപ്പോർട്ട്

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിലെ ഇടനിലക്കാരിയെന്ന് ആരോപണം ഉയർന്ന അനിത പുല്ലയിൽ രണ്ടു ദിവസവും ലോക കേരള സഭ നടന്ന നിയമസഭ മന്ദിരത്തിൽ എത്തിയിരുന്നതായി ചീഫ് മാർഷൽ സ്പീക്കർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ടിൽ സ്പീക്കർ എം.ബി. രാജേഷ് വെള്ളിയാഴ്ച നടപടി തീരുമാനിച്ചേക്കും. എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അനിത പുല്ലയിൽ നിയമസഭയിൽ കടന്നത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

സഭ ടി.വിക്ക് ഒ.ടി.ടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായം ഇതിനു ലഭിച്ചു. സഭാനടപടികൾ നടന്ന ശങ്കരനാരായണൻ തമ്പി ഹാളിൽ അനിത കടന്നിട്ടില്ല. ഇടനാഴിയിൽ പലരുമായും സംസാരിക്കുകയും സഭ ടി.വി ഓഫിസിൽ ഏറെ സമയം ചെലവിടുകയും ചെയ്തെന്ന് റിപ്പോർട്ടിലുണ്ട്.

ഓപൺ ഫോറത്തിൽ പങ്കെടുക്കാൻ ക്ഷണക്കത്തുള്ളതുകൊണ്ടാണ് കടത്തിവിട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അനിത മന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഒ.ടി.ടി സഹായം നൽകുന്ന കമ്പനിയിലെ രണ്ടു ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്.

ഓപൺ ഫോറത്തിന്‍റെ പാസ് ഇവർക്ക് എങ്ങനെ കിട്ടിയെന്ന് റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് സൂചന. ഓപൺ ഫോറത്തിലെ ക്ഷണക്കത്ത് നോർക്ക വഴി പ്രവാസി സംഘടനകൾക്ക് നൽകിയിരുന്നു. ഈ സംഘടനകൾ വഴിയാകും ക്ഷണക്കത്ത് അനിതക്ക് കിട്ടാൻ സാധ്യത. രണ്ടാം ദിവസം പുറത്തേക്ക് പോകാൻ വാച്ച് ആൻഡ് വാർഡ് ആവശ്യപ്പെട്ട ഘട്ടത്തിൽ ജീവനക്കാർ അനുഗമിച്ചിരുന്നു. നിയമസഭയിലെ പല ഗേറ്റുകളിലും സി.സി ടി.വി. ഇല്ലെന്നും ഈ സംവിധാനവും സുരക്ഷ നടപടികളും ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.

മാധ്യമങ്ങളുടെ റിപ്പോർട്ടിനു ശേഷം മാത്രമാണ് അനിതയെ മന്ദിരത്തിൽനിന്നും മാറ്റിയത്. ബിട്രെയിറ്റ് സൊലൂഷനുമായുള്ള കരാർ റദ്ദാക്കിയേക്കും. വെള്ളിയാഴ്ച സ്പീക്കർ വാർത്തസമ്മേളനം നടത്തുന്നുണ്ട്. തങ്ങൾ പാസ് നൽകിയിട്ടില്ലെന്ന് നോർക്ക വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Chief Marshals report that Anitha Pulalyil did not enter the Assembly hall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.