തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂപരിഷ്കരണ നിയമം മറികടന്ന് ഏറ്റെടുക്കാനാവില്ലെന്ന് നിയമവിദഗ്ധർ.
ഭൂപരിഷ്കരണ നിയമം നടപ്പാക്കിയപ്പോൾ തോട്ടം ഭൂമിക്ക് ഇളവ് നൽകിയിരുന്നു. 1982 ജനുവരി ഒന്നിന് വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് ഹാരിസൺസ് ഭൂമിക്കും ഭൂപരിഷ്കരണ നിയമം അനുസരിച്ചാണ് ഇളവ് നൽകിയത്. അതാകട്ടെ, റബർ കൃഷി ചെയ്യുന്ന തോട്ടം എന്ന നിലയിലാണ്. ഹാരിസൺസ് വിദേശകമ്പനിയാണെന്ന രേഖകൾ പരിശോധിക്കാതെയാണ് ഇളവ് നൽകിയത്. ഇതനുസരിച്ച് ഹാരിസൺസിന് ഉടമസ്ഥതയുള്ളത് 15 ഏക്കറിൽ മാത്രമാണ്. ബാക്കി സ്ഥലത്തിന് തോട്ടം എന്ന നിലയിലുള്ള ഇളവാണ് ലഭിച്ചത്. ഇളവ് ലഭിച്ച ഭൂമിയിൽ ഒരാൾക്കും ഉടമാവകാശമില്ല.
1971ലാണ് കണ്ണദേവൻ മലകൾ വീണ്ടെടുക്കൽ നിയമം നിയമസഭ പാസാക്കിയത്. അത് പ്രകാരം നഷ്ടപരിഹാരം നൽകാതെയാണ് കണ്ണൻദേവൻ മലകൾ സർക്കാർ ഏറ്റെടുത്തത്. കമ്പനി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി സർക്കാറിന് അനുകൂലമായി. അന്ന് സർക്കാർ പണംകൊടുത്ത് കണ്ണൻദേവൻ ഭൂമി ഏറ്റെടുക്കരുതെന്ന് നിയമസഭയിൽ വാദിച്ചത് അന്നത്തെ പ്രതിപക്ഷ ഉപനേതാവായ കെ.ആർ. ഗൗരിയാണ്.
ബ്രിട്ടീഷ് കമ്പനികൾ അനധികൃതമായി കൈവശം െവച്ചിരിക്കുന്ന മുഴുവൻ ഭൂമിയും നിയമനിർമാണത്തിലൂടെ തിരിച്ചുപിടിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അന്ന് സി.പി.എമ്മിെൻറ പാർട്ടി പരിപാടിയിലും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലും വിദേശതോട്ടം ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യമുണ്ടായിരുന്നു.
കണ്ണൻദേവൻ മലകൾ പോലെ ചെറുവള്ളി എസ്റ്റേറ്റും ബ്രിട്ടീഷ് കമ്പനിയുടേതാണ്. ആ ഭൂമി വിൽക്കാനുള്ള അവകാശം ഹാരിസൺസിന് ഉണ്ടായിരുന്നില്ല. ഇക്കാര്യം നിവേദിത പി.ഹരൻ, റിട്ട.ജസ്റ്റിസ് എൽ. മനോഹരൻ, ഡോ.ഡി. സജിത്ബാബു, ഐ.ജി എസ്. ശ്രീജിത്, എ.ജി. രാജമാണിക്യം തുടങ്ങിയവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇളവ് ലഭിച്ച് ഭൂമി അതേ ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുകയോ തരം മാറ്റുകയോ ചെയ്താൽ അത് മിച്ചഭൂമിയായി മാറും. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആ ഭൂമി സർക്കാറിന് ഏറ്റെടുക്കാം. ഈ നിയമപ്രകാരം സർക്കാർ പലയിടത്തും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. അത്തരം ഭൂമിക്ക് നാമമാത്ര നഷ്ടപരിഹാരമാണ് നൽകിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.