തിരവനന്തപുരം: കർഷകർക്ക് സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്രത്തിന്‍റെ പി.എം കുസും പദ്ധതിയിൽ 100 കോടിയുടെ അഴിമതി നടന്നുവെന്നും ഇതേക്കുറിച്ച് നിയമസഭ സമിതി അന്വേഷിക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ കൈയില്‍ പണമില്ലാത്തതുകൊണ്ട് 175 കോടി രൂപ നബാര്‍ഡില്‍നിന്ന് 5.25 ശതമാനം പലിശ നിരക്കില്‍ ഏഴ് വര്‍ഷ കാലാവധിയില്‍ വായ്പ എടുത്തിലാണ് 100 കോടി രൂപയുടെ വെട്ടിപ്പ്.
അഞ്ച് കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുകക്ക് ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുന്നത് എന്നു വ്യക്തമാക്കണം. ആദ്യ ടെന്‍ഡറില്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ബെഞ്ച് മാര്‍ക്ക് നിരക്കില്‍ നിന്ന് അധികം വ്യത്യാസമില്ലാതെ നിരക്ക് സമര്‍പ്പിച്ച കമ്പനിയെ നീക്കം ചെയ്ത് വീണ്ടും ബിഡ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
കുറഞ്ഞ തുക ടെന്‍ഡര്‍ ചെയ്ത ഈ കമ്പനി തങ്ങളെ ഇതില്‍ പരിഗണിക്കേണ്ടതില്ല എന്ന് മെയില്‍ മുഖേന എന്ന് അറിയിച്ചതായി ഡിസംബര്‍ മൂന്നിന് അനര്‍ട്ട് സി.ഇ.ഒ ഫയലില്‍ രേഖപ്പെടുത്തി. എന്നാല്‍ ഇത് സംബന്ധിച്ച മെയിലിന്റെ പകര്‍പ്പ് ഫയല്‍ രേഖകളില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു.
അനെർട്ട്: അഴിമതി തെളിയിക്കാൻ ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി
പാലക്കാട്: അനെർട്ട് ക്രമക്കേടിൽ അഴിമതി നടന്നെന്ന് ആരോപിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ അഴിമതി തെളിയിക്കാൻ വെല്ലുവിളിച്ച് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. താൻ ഇതുവരെ അഴിമതി നടത്തിയിട്ടില്ല. പ്രായമായ കാലത്ത് ഇനി അഴിമതിയുടെ ആവശ്യവുമില്ല. ആരോപണങ്ങളിൽ 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുതല അന്വേഷണവും നടത്തുമെന്നും പറഞ്ഞു. അനെർട്ട് സി.ഇ.ഒ വേലൂരി നല്ല ഉദ്യോഗസ്ഥനാണ്. പദ്ധതികളെല്ലാം നല്ല രീതിയിൽ നടപ്പാക്കാറുണ്ട്. തെറ്റ് കണ്ടാൽ മാത്രം ഉദ്യോഗസ്ഥനെ മാറ്റിനിർത്തും. ഐ.എഫ്.എസുകാരനായ ഉദ്യോഗസ്ഥനെ വെച്ചത് ഐ.എ.എസ് ഉദ്യോഗസ്ഥനെ കിട്ടാത്തതിനാലാണ്. വേലൂരിയെ നിയമിച്ചതിൽ ദുരൂഹതയില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.