തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ രാഷ്ട്രപതിക്ക് വിടുന്നതിന്‍റെ സൂചന നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെക്കൂടി ബാധിക്കുന്ന ബില്ലായതിനാൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. സർക്കാറിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു. ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിട്ടുണ്ട്.
നിയമോപദേശത്തിനുശേഷം ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത. നേരത്തേ നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിലും വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റി ചാൻസലറായ ഗവർണറുടെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി പകരം വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പാസാക്കിയ സർവകലാശാല നിയമഭേദഗതി ബിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.